റിയാദ്: അനധികൃതമായെത്തിയ ഹജ്ജ് തീർത്ഥാടകർക്കും വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. സൗദി അറേബ്യൻ സുരക്ഷാ ഏജൻസികൾ അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്കും ഹജ്ജ് തീർത്ഥാടകർക്കുമെതിരെ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന വ്യക്തികളിൽ നിന്ന് 10,000 റിയാൽ (2,22,318.95 രൂപ) പിഴ ഈടാക്കുന്നതാണ്. മാത്രമല്ല, വിസ കാലഹരണപ്പെട്ടതിന് ശേഷവും തൊഴിലാളികൾ രാജ്യത്ത് നിൽക്കുകയാണെങ്കിൽ അവരെ എത്തിച്ച റിക്രൂട്ടർമാരും തൊഴിലുടമകളും പിഴ നൽകേണ്ടി വരും. സന്ദർശകർ യഥാസമയം രാജ്യം വിട്ടുവെന്ന റിപ്പോർട്ട് നൽകാൻ സാധിച്ചില്ലെങ്കിൽ 50,000 റിയാൽ (11,11,594.77 രൂപ) വരെ പിഴയോ ആറ് മാസം തടവോ ലഭിച്ചേക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയും അറിയിച്ചു. നിയമലംഘകരെ നാടുകടത്തുകയും ചെയ്യും.
റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങൾ ഹോട്ട്‌ലൈനുകൾ വഴി റിപ്പോർട്ട് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയ്ക്ക് 911, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങൾക്ക് 999 എന്നീ നമ്പറുകളിൽ വിളിച്ചാണ് വിവരം അറിയിക്കേണ്ടത്.
അടുത്തിടെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ആയിരക്കണക്കിന് വിദേശികളെയാണ് സൗദി അധികൃതർ അറസ്റ്റ് ചെയ്‌തത്. വാർഷിക ഇസ്ലാമിക ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി അനധികൃത തീർത്ഥാടകർക്കെതിരായ നടപടികളുടെ ഭാഗമായാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്.
മെയ് 23 മുതൽ, ഏതെങ്കിലും തരത്തിലുള്ള സന്ദർശന വിസയുള്ളവർക്ക് ജൂൺ 21 വരെ മക്കയിൽ പ്രവേശിക്കുന്നതിനോ താമസിക്കുന്നതിനോ വിലക്കുണ്ട്. സന്ദർശന വിസകൾ ഹജ്ജ് പെർമിറ്റുകളായി ഉപയോഗിക്കാൻ കഴിയില്ലെന്നും സൗദി അധികൃതർ വ്യക്തമാക്കി. ഈ കാലയളവിൽ മക്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇവരോട് സൗദി അധികൃതർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |