കോട്ടയ്ക്കൽ: 16-ാം വയസിൽ പശുവളർത്തലിലേക്ക്തിരിഞ്ഞതാണ് കോട്ടക്കൽ പാണ്ഡമംഗലം നായാടിപ്പാറയിലെ കാവുങ്ങൽ ശിവദാസൻ. 64-ാം വയസിലും പശുക്കൾ തന്നെയാണ് അദ്ദേഹത്തിന്റെ ജീവൻ. അദ്ദേഹം വളർത്തിയ 201-ാമത്തെ പശു രണ്ടുമാസംമുമ്പാണ് പ്രസവിച്ചത്.
1976ൽ 36 രൂപയ്ക്കാണ് പശുക്കിടാവിനെ വാങ്ങുന്നത്. രണ്ടുവർഷത്തിന് ശേഷം പശു പ്രസവിച്ചു. ഇപ്പോൾ രണ്ടു പശുക്കൾക്ക് കറവയുണ്ട്. 1990 വരെ നാടൻ പശുക്കളെയാണ് വളർത്തിയിരുന്നത്. പിന്നീട് സങ്കരയിനം പശുക്കളെ വളർത്താനാരംഭിച്ചു. നാടൻപശുക്കളേക്കാൾ കൂടുതൽ പാൽ സങ്കരയിനത്തിൽ നിന്ന് കിട്ടും. പശുവളർത്തലാണ് ശിവേട്ടന്റെ പ്രധാന ജോലിയും വരുമാനമാർഗ്ഗവും. 1970ൽ പിതാവ് മരിക്കുമ്പോൾ 17 വയസാണ്. കുടുംബഭാരം സ്വന്തം ചുമലിലായി. നാല് സഹോദരിമാരെ വിവാഹം കഴിച്ചയച്ചു. വീട് പുതുക്കിപ്പണിതു. ഇതിനിടെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ പുറംപണിയായി ജോലി കിട്ടി. അന്ന് 6.15ന് ജോലിക്ക് പോകണം. സ്വന്തം വീട്ടിലെ പശുക്കൾക്ക് പുറമെ ചില വീടുകളിൽ കൂടി കറവയ്ക്ക് പോകും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ വീണ്ടും പശുക്കറവയിലേക്ക്. പശുവിനുള്ള പുല്ലരിയലും ഇതിനിടെ നടത്തും. തുടക്കത്തിൽ ഒരു ലിറ്റർ പാലിന് 1.30 രൂപയ്ക്കാണ് പാൽ വിറ്റിരുന്നത്. ഇന്നത് 60 രൂപയിലെത്തി. പാലിന് പുറമെ മോര്, തൈര്, നെയ്യ് എന്നിവയും വിൽക്കുന്നുണ്ട്. ഇപ്പോഴും രണ്ട് പശുക്കൾക്കുമായി 21 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. പാൽ സമീപത്തെ വീടുകളിൽനേരിട്ട് കൊണ്ടുപോയി കൊടുക്കും. ഒരു ലിറ്റർ വെള്ളത്തിന് 20 രൂപ കൊടുക്കേണ്ട നാട്ടിൽ സൊസൈറ്റിയിൽ നിന്നു പാലിന് കിട്ടുന്ന തുക വളരെ കുറവാണെന്നതിനാലാണ് സൊസൈറ്റിയിലേക്ക് നൽകാത്തത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് തൊഴുത്ത് നിർമ്മിക്കാനോ പശുവിനെ വാങ്ങാനോ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ക്ഷീര സഹകരണ സംഘത്തിൽ പാലളക്കുന്നവർക്കേ ഇത്തരം സഹായങ്ങൾ കിട്ടൂ എന്നാണ് അധികാരികൾ പറഞ്ഞത്. കൃത്രിമ കാലിത്തീറ്റകളൊന്നും ശിവേട്ടൻ പശുക്കൾക്ക് കൊടുക്കാറില്ല. അവ പശുക്കളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. മൂത്ത മകൾ കൊച്ചിയിലും മകൻ മലപ്പുറം മുനിസിപ്പാലിറ്റിയിലും ജോലി ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |