തിരഞ്ഞെടുപ്പ് പ്രതീക്ഷകൾ പാളിയതോടെ തകർന്നടിഞ്ഞ് ഓഹരി വിപണി
കൊച്ചി: പൊതു തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ രക്തച്ചൊരിച്ചിൽ. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 4,389.73 പോയിന്റ് തകർന്ന് 72,079.05ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 1,379.4 പോയിന്റ് നഷ്ടത്തോടെ 21,884.50ലേക്ക് ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചിക എട്ട് ശതമാനം തകർന്ന് 46,928.60ൽ എത്തി. എക്സിറ്റ് പോളുകളിലെ പ്രവചനങ്ങൾക്ക് അനുസരിച്ച പ്രകടനം തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാഴ്ചവെക്കാൻ കഴിയാതിരുന്നതാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കിയത്. നാല് വർഷത്തിനിടെ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന തകർച്ചയാണ് ഇന്നലത്തേത്. വോട്ടെണ്ണലിനിടെ ദേശീയ ജനാധിപത്യ സഖ്യത്തിന് ഭൂരിപക്ഷം കിട്ടില്ലെന്ന സൂചനകൾ വന്നതോടെ ഒരവസരത്തിൽ സെൻസെക്സ് 6,200 പോയിന്റിനടുത്ത് ഇടിഞ്ഞു. നേരിയ ഭൂരിപക്ഷത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തുമെന്ന സൂചന ലഭിച്ചതോടെ വിപണി നഷ്ടം കുറച്ചു. എൻ.ടി.പി.സി, എസ്.ബി.ഐ, പവർ ഗ്രിഡ്, എൽ ആൻഡ് ടി, ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, എയർടെൽ തുടങ്ങിയവയുടെ ഓഹരികൾ അഞ്ച് മുതൽ 15 ശതമാനം വരെ തകർച്ച നേരിട്ടു. ചെറുകിട, ഇടത്തരം ഓഹരിികളുടെ വിലയിൽ ഇന്നലെ എട്ടു ശതമാനം ഇടിവാണുണ്ടായത്.
പ്രതീക്ഷകൾ ഭാരമായി
നരേന്ദ്ര മോദി സർക്കാർ 400ലധികം സീറ്റുകൾ നേടി വർദ്ധിത ശക്തിയോടെ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ റെക്കാഡുകൾ കീഴടക്കി പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ ഇന്ത്യൻ ഓഹരി വിപണിയെ സഹായിച്ചത്. സാമ്പത്തിക പരിഷ്ക്കരണ നടപടികൾ വേഗത്തിലാക്കുന്നതിനും ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുന്നതിനും സുസ്ഥിരമായ ഭരണ സാഹചര്യം സഹായിക്കുമെന്നാണ് വിദേശ ഫണ്ടുകളും ആഭ്യന്തര നിക്ഷേപകരും വിലയിരുത്തിയത്. എന്നാൽ ബി.ജെ.പിക്ക് സ്വന്തം നിലയിൽ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്ന് വ്യക്തമായതോടെ പരിഭ്രാന്തരായ നിക്ഷേപകർ കനത്ത വില്പന സൃഷ്ടിച്ചു.
അടിതെറ്റി അദാനി കമ്പനികൾ
തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിന് തിളക്കം കുറഞ്ഞതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ കനത്ത ഇടിവ് നേരിട്ടു. അദാനി പോർട്ട്സ് ഉൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ ഓഹരി വില ഇരുപത് ശതമാനം വരെയാണ് കുറഞ്ഞത്. അദാനി എന്റർപ്രൈസസിന്റെ വില 19.31 ശതമാനം കുറഞ്ഞ് 2,941.25 രൂപയിലെത്തി. അദാനി പവർ 17.33 ശതമാനം ഇടിഞ്ഞ് 722.95 രൂപയായി. അദാനി ഗ്രീനിന്റെ വില 19.23 ശതമാനം കുറഞ്ഞ് 1,646 രൂപയിലെത്തി.
നിക്ഷേപകരുടെ നഷ്ടം 30 ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |