സെമിയിൽ കോക്കോ ഗൗഫിനെ നേരിടും
പാരീസ് : മുൻ റണ്ണർ അപ്പും കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ചാമ്പ്യനുമായ ചെക്ക് റിപ്പബ്ളിക്കിന്റെ മാർക്കേറ്റ വാൻഡ്രൂസോവയെ ക്വാർട്ടർ ഫൈനലിൽ കീഴടക്കി നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യൻ ഇഗ ഷ്വാംടെക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ സെമിയിലെത്തി. ലോക ഒന്നാം നമ്പർ താരം കൂടിയായ പോളണ്ടുകാരി ഇഗ നേരിട്ടുള്ള സെറ്റുകൾക്കാണ് വാൻഡ്രൂസോവയെ കീഴടക്കിയത്. 6-0,6-2 എന്ന സ്കോറിന് വെറും ഒരു മണിക്കൂർ രണ്ട് മിനിട്ടുകൊണ്ടാണ് ഇഗ വിജയം നേടിയത്.
പ്രീ ക്വാർട്ടർ ഫൈനലിൽ റഷ്യക്കാരി അനസ്താസ്യ പോട്ടാപ്പോവയെ 6-0,6-0 എന്ന സ്കോറിന് കീഴടക്കിയ അതേ ആവേശത്തിലാണ് ഇഗ വാൻഡ്രൂസോവയ്ക്ക് എതിരെയും കളത്തിലിറങ്ങിയത്. വാൻഡ്രൂസോവയുടെ മൂന്ന് സർവുകളും ബ്രേക്ക് ചെയ്ത ഇഗ ഒരു ഗെയിം പോയിന്റ് പോലും നേടാൻ എതിരാളിയെ സമ്മതിക്കാതെ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഇഗയുടെ പിഴവിൽ നിന്നാണ് വാൻഡ്രൂസോവയ്ക്ക് ആദ്യ ഗെയിം പോയിന്റ് ലഭിച്ചത്. അടുത്ത ഗെയിമിൽ ബ്രേക്ക് പോയിന്റിലൂടെ ഒരു ഗെയിം പോയിന്റുകൂടി നേടിയെടുത്തു.
സെമിയിൽ അമേരിക്കൻ താരം കോക്കോ ഗൗഫാണ് ഇഗയുടെ എതിരാളി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ എട്ടാം റാങ്കുകാരിയായ ടുണീഷ്യൻ താരം ഒൻസ് ജബേയുറിനെയാണ് കോക്കോ തോൽപ്പിച്ചത്. സ്കോർ : 4-6,6-2,6-3. ആദ്യ സെറ്റിൽ മുന്നിൽ നിന്ന ശേഷമാണ് ഒൻസിന്റെ പിടിവിട്ടുപോയത്.
തന്റെ നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇഗ ഇത്തവണ ഫ്രഞ്ച് ഓപ്പണിന് ഇറങ്ങിയിരിക്കുന്നത്. 2020ലാണ് പോളിഷ് താരം ആദ്യ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടത്. 2022,2023 വർഷങ്ങളിൽ വീണ്ടും കിരീടമണിഞ്ഞു.
2022ലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കോക്കോ ഗൗഫിനെ കീഴടക്കിയാണ് ഇഗ കിരീടം നേടിയിരുന്നത്. കരിയറിൽ ഈ ഒരുതവണ മാത്രമേ ഇഗയും കോക്കോയും ഏറ്റുമുട്ടിയിട്ടുള്ളൂ.
പരിക്ക് : നൊവാക്ക് ജോക്കോവിച്ച് പിന്മാറി
ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് പരിക്കിനെത്തുടർന്ന് ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പിന്മാറി. അർജന്റീനിയൻ താരം ഫ്രാൻസിസ്കോ ചെറുൻഡുലോയ്ക്ക് എതിരായ പ്രീ ക്വാർട്ടർ മത്സരത്തിനിടെ നൊവാക്കിന് പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്നാണ് ഇന്നലെ തന്റെ പിന്മാറ്റം നൊവാക്ക് അറിയിച്ചത്. ഇതോടെ പുതിയ റാങ്കിംഗിൽ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നർ ഒന്നാം സ്ഥാനത്തെത്തും.
പ്രീ ക്വാർട്ടറിൽ അഞ്ചുസെറ്റ് പോരാട്ടത്തിന്റെ കടമ്പ കടന്നാണ് നൊവാക്ക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിലെത്തിയത്. 23-ാം റാങ്കുകാരനായ ചെറുൻഡുലോ നാലുമണിക്കൂർ 29 മിനിട്ട് നീണ്ട പോരാട്ടത്തിൽ നൊവാക്കിനെ വെള്ളം കുടിപ്പിച്ചിരുന്നു. ആദ്യ സെറ്റ് നിഷ്പ്രയാസം നേടിയ നൊവാക്കിന് രണ്ടാം സെറ്റുമുതൽ വെല്ലുവിളി നേരിട്ടുതുടങ്ങി. രണ്ടാം സെറ്റ് 7-5ന് നേടിയ ചെറുൻഡുലോ അടുത്ത രണ്ട് സെറ്റുകൂടി നേടിയത് കളി ആവേശത്തിലാക്കി. അവസാന രണ്ട് സെറ്റുകളിൽ തന്റെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്ത നൊവാക്ക് പരിക്കിന്റെ വേദനയും കടിച്ചമർത്തി മത്സരം ജയിക്കുകയായിരുന്നു. സ്കോർ : 6-1,5-7,3-6,7-5,6-3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |