മെക്സിക്കോ സിറ്റി: പക്ഷിപ്പനി ബാധിച്ച് മെക്‌സിക്കോയിൽ ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു എച്ച് ഒ) അറിയിച്ചു. മനുഷ്യർ പക്ഷിപ്പനി ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചു. പനി, ശ്വാസതടസം, വയറിളക്കം, ഓക്കാനം, അസ്വസ്ഥത എന്നിവയെ തുടർന്ന് മെക്‌സിക്കോ സിറ്റിലെ ആശുപത്രിയിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് 59 കാരനെ പ്രവേശിപ്പിച്ചത്. പിന്നാലെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
വെെറസിന്റെ ഉറവിടം നിലവിൽ അജ്ഞാതമാണെന്നും വെെറസിന്റെ H5N2 വകഭേദം ബാധിച്ചാണ് 53കാരൻ മരിച്ചതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. H5N2 വകഭേദം ബാധിച്ച് മനുഷ്യൻ മരിച്ചതായി ലബോറട്ടറി സ്ഥിരീകരിച്ച ആദ്യ കേസാണ് ഇത്. അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മെക്‌സിക്കോ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട വ്യക്തിക്ക് മൃഗങ്ങളുമായി സമ്പർക്കം ഉണ്ടായിയെന്നോ ഇറച്ചി കഴിച്ചതായോ അറിയില്ല. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മൂന്നാഴ്ചയോളം ഇയാൾ കിടപ്പിലായിരുന്നു.
ഇയാൾക്ക് വൃക്ക രോഗവും ടെപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായി മെക്‌സിക്കോ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മെക്‌സിക്കോയിലെ കോഴിഫാമുകളിൽ H5N2 വെെറസ് സാന്നിദ്ധ്യം മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ H5N1 വെെറസ് പടർന്നതുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഏപ്രിൽ 24നാണ് മെക്‌സിക്കോ സിറ്റി ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിക്കുന്നത്. അന്ന് തന്നെ രോഗി മരിച്ചുവെന്നാണ് വിവരം. ശേഷം വെെറസിന്റെ സാന്നിദ്ധ്യം മെക്സിക്കൻ അധികൃതർ സ്ഥിരീകരിക്കുകയും കേസ് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
മരിച്ച വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വെെറസ് പടർന്നുവെന്നതിന് തെളിവില്ല. രോഗിയുടെ വീടിന് സമീപത്തുള്ള ഫാമുകൾ നിരീക്ഷിക്കുന്നുണ്ടെന്നും മെക്സിക്കോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയ മറ്റ് ആളുകൾക്ക് പക്ഷിപ്പനി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.
രോഗ ബാധിതരായ പക്ഷിളിൽ നിന്ന് സീൽ, റക്കൂൺ, കരടി, പശുക്കൾ തുടങ്ങിയ എന്നീ മൃഗങ്ങൾക്കും പക്ഷിപ്പനി ബാധിച്ചിട്ടുണ്ട്. വെെറസുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. മാർച്ചിൽ അമേരിക്കയിൽ പശുകളുമായി സമ്പർക്കം പുലർത്തിയ മൂന്ന് മനുഷ്യരിൽ H5N1 വെെറസ് കണ്ടെത്തിയിരുന്നു. കണ്ണിന് അണുബാധ, പനി, ശ്വസന അസ്വസ്ഥത തുടങ്ങിയവയാണ് ഇവരിൽ കണ്ട ലക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |