കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ കർശനനടപടിക്ക് ഹൈക്കോടതി നിർദ്ദേശം. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഇവർ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്താൽ അറിയിക്കണം. ആവശ്യമെങ്കിൽ നോട്ടീസ് നൽകി നടപടിയെടുക്കും. വ്ളോഗർമാർ അപ്ലോഡ് ചെയ്ത ചട്ടവിരുദ്ധ വീഡിയോകൾ നീക്കുന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനും നിർദ്ദേശം നൽകി.
കാറിൽ ടാർപോളിൻ ഷീറ്റുകൊണ്ട് നീന്തൽക്കുളമൊരുക്കിയ വ്ളോഗർ സഞ്ജു ടെക്കിക്കും കൂട്ടാളികൾക്കുമെതിരെ സ്വമേധയാ എടുത്ത കേസിലാണിത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് 13ന് വീണ്ടും കേസ് പരിഗണിക്കും.
വാഹനത്തിന്റെ ബ്ലൈൻഡ് സ്പോട്ടിലെ ദൃശ്യങ്ങൾ കാണാനുള്ള കണ്ണാടി നീക്കൽ തുടങ്ങിയ നിയമലംഘനങ്ങളെ രൂക്ഷമായി വിമർശിച്ച കോടതി യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി. ക്യാബിനിൽ കയറി ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്ന വ്ളോഗർമാർക്കെതിരെ റോഡ് സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് കഴിഞ്ഞദിവസം കോടതി നിർദ്ദേശിച്ചിരുന്നു.
സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അലങ്കാര ലൈറ്റുകളും മറ്റും സ്ഥാപിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർവാഹന ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്ന് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ല. എൽ.ഇ.ഡി, ലേസർ ലൈറ്റുകൾ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാണ്. ശബരിമല തീർത്ഥാടനകാലത്ത് ഇത്തരം ധാരാളം വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. ശബ്ദമലിനീകരണമുണ്ടാക്കുന്ന സ്പീക്കറുകളും ചട്ടവിരുദ്ധമാണ്. നിയമം ലംഘിച്ച വാഹനങ്ങളുടെ വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചു. ഇതിന്റെ പകർപ്പും മറ്റു വിവരങ്ങളും കേന്ദ്രസർക്കാരിന് നൽകണമെന്നും നിർദ്ദേശിച്ചു.
ജി.എസ്.ടി വെട്ടിപ്പ് കേസ്: മുഖ്യസൂത്രധാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ആക്രി വ്യാപാരത്തിന്റെ മറവിൽ കോടികളുടെ ജി.എസ്.ടി നികുതിവെട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ.പാലക്കാട് ഒാങ്ങല്ലൂർ സ്വദേശി ഉസ്മാൻ പുള്ളക്കല്ലിനെയാണ് ജി.എസ്.ടി കൊച്ചി യൂണിറ്റിന്റെ ഇൻസ്പെക്ഷൻ വിഭാഗം പിടികൂടിയത്. ഒാപ്പറേഷൻ പാംട്രീ എന്ന പേരിൽ ജി.എസ്.ടി നടത്തിയ അന്വേഷണത്തിൽ 1170കോടിയുടെ വ്യാജ ഇടപാടിലൂടെ സർക്കാരിന് ലഭിക്കേണ്ട 209കോടിരൂപ തട്ടിയെടുത്തതായി തെളിഞ്ഞു. വ്യാജ ഇടപാട് രേഖകളുണ്ടാക്കി അതിന്റെ പേരിൽ ഇൻപുട്ട് ക്രെഡിറ്റായി പണം തട്ടിയെടുക്കുന്നതാണ് രീതി. ഉസ്മാന്റെ കൊച്ചിയിലെ സൈൻ എന്റർപ്രൈസസിലും പാലക്കാട്ടെ വീട്ടിലും നടത്തിയ റെയ്ഡിൽ നിരവധി ഇടപാട് രേഖകൾ കണ്ടെടുത്തു.ജി.എസ്.ടി വകുപ്പിലെ സെക്ഷൻ 132 /1 ഇ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ ജി.എസ്.ടി ഓഫീസിൽ നടന്ന പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
സോളാർ വൈദ്യുതി
നിരക്ക് കൂട്ടിയേക്കും
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ നിരക്ക് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ പരിഷ്ക്രിച്ചേക്കും. യൂണിറ്റിന് മൂന്ന് രൂപയ്ക്ക് മേൽ നിശ്ചയിക്കുമെന്നാണ് അറിയുന്നത്. നിലവിൽ 2.69രൂപയാണ്. ഇതിൽ നിന്ന് 25 - 42 പൈസ കൂട്ടിയേക്കും.
തെളിവെടുപ്പ് പൂർത്തിയായെങ്കിലും പെരുമാറ്റച്ചട്ടം മൂലം തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല.
സോളാർ വൈദ്യുതിയുടെ വാർഷിക സെറ്റിൽമെന്റ് ഒക്ടോബറിൽ നിന്ന് മാർച്ചിലേക്ക് മാറ്റിയതും തിരുത്തിയേക്കും. മാർച്ചിലേക്ക് മാറ്റിയത് വൻ നഷ്ടമുണ്ടാക്കുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. പുരപ്പുറ സോളാർ വൈദ്യുതി ഇപ്പോൾ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് വാങ്ങുകയാണ്. ഇതിന് തുല്യമായ വൈദ്യുതി ഗ്രിഡിൽ നിന്ന് തിരിച്ചുവാങ്ങി ഉപയോഗിക്കാം. ബാക്കിയുള്ള വൈദ്യുതിക്ക് യൂണിറ്റിന് 2.69രൂപ നിരക്കിൽ നൽകും. ഗ്രിഡിൽ നിന്ന് കൂടുതൽ ഉപയോഗിച്ചാൽ റെഗുലർ താരിഫ് അനുസരിച്ച് ബിൽ നൽകണം. കൂടുതൽ വൈദ്യുതി ഉപയോഗമുള്ള മാർച്ചിൽ സെറ്റിൽമെന്റ് നടത്തിയാൽ അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പകരം ഗ്രിഡിൽ നിന്ന് വൈദ്യുതി ഉപയോഗിക്കാനാവില്ല. മിച്ച വൈദ്യുതിയുമുണ്ടാകില്ല. അപ്പോൾ ഗ്രിഡിൽ നിന്ന് അധിക വൈദ്യുതി വാങ്ങണമെന്നതാണ് ഉപഭോക്താക്കളുടെ പരാതി. ഒക്ടോബറിലാണ് സെറ്റിൽമെന്റ് എങ്കിൽ മാർച്ചിൽ മിച്ച വൈദ്യുതിയുണ്ടാകും. ഇത് സാമ്പത്തികമായി നേട്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |