വൈക്കം : എന്തൊരു കോലമാണ്. ഇത് ആറാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാലിന്യവും, പോളയും, പായലും കരിയാറിനെയും, വലിയാനപ്പുഴയെയും വിഴുങ്ങിയെന്ന് പറയാം. ഈ ദുരവസ്ഥയ്ക്ക് ഇരകളോ മൂന്ന് പഞ്ചായത്തിലെയും നഗരസഭയിലെയും ആയിരത്തിലധികം നിർദ്ധന കുടുംബങ്ങളും. കാലവർഷമെത്തിയിട്ടും നീരൊഴുക്കില്ലാത്തതിനാൽ വെള്ളപ്പൊക്ക ഭീഷണിയിലാണ് ഇവർ. ഒപ്പം രോഗ ഭീതിയും.
വലിയാനപ്പുഴ പാലത്തിന്റെ അശാസ്ത്രീയ നിർമ്മാണവും, വർഷങ്ങളായി അടിഞ്ഞു കിടക്കുന്ന പുൽത്തിട്ടകൾ നീക്കം ചെയ്യാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. വീതിയേറിയ വലിയാനപ്പുഴ കരിയാറിലേക്ക് ചേരുന്ന ഭാഗത്ത് നീരൊക്ക് തടസപ്പെടുത്തിയാണ് പാലം നിർമ്മിച്ചത്.
വലിയ രണ്ട് ആറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് താഴെ ഒരു നാട്ടുതോടിന്റെ വീതിയുള്ളൂ. 12 വർഷമായി ഇവിടെ മാലിന്യനീക്കം നടന്നിട്ടില്ല. ഇതോടെ കരിയാർ മാലിന്യം നിറഞ്ഞ് പൂർണ്ണമായി മൂടി. സമാനമാണ് വലിയാനപ്പുഴയുടെയും അവസ്ഥ.
ഒറ്റ മഴ മതി ദുരിതം ഇരച്ചെത്തും
നഗരഭാഗത്ത് കെ.വി.കനാലിലേക്കും കരിയാറിലേക്കും വലിയാനപ്പുഴ വഴിതിരിയുന്ന ഭാഗം മുതലാണ് ഒരുകിലോ മീറ്ററോളം ഭാഗത്താണ് നീരൊഴുക്ക് പൂർണമായും നിലച്ചത്. ഇതോടെ ഒറ്റമഴയിൽ നഗരസഭയിലെ 11 മുതൽ 14 വരെയുള്ള വാർഡുകളിലേയും തലയാഴം, ഉദയനാപുരം , കല്ലറ പഞ്ചായത്തുകളിലേയും തീരമേഖല വെള്ളക്കെട്ടിൽ മുങ്ങും. നീരൊഴുക്കിലൂടെ ജലാശയങ്ങളിലെ സ്വാഭാവിക ശുചീകരണം നടക്കാൻ പതിറ്റാണ്ട് മുൻപ് തോട്ടകത്ത് പാലം നിർമ്മിച്ചിരുന്നു. അതുവഴി വലിയാനപ്പുഴയും കരിയാറും സംഗമിച്ചിട്ടും മാലിന്യപ്രശ്നത്തിന് മാത്രം പരിഹാരമായില്ല. വാഴക്കടവ്, ചെട്ടിമംഗലം, കൊടിയാട്, വടയാർ , തോട്ടകം, മുണ്ടാർ പ്രദേശങ്ങളിലുള്ളവർക്കാണ് കൂടുതൽ ദുരിതം. മഴ കുറഞ്ഞാലും മലിനജലം കെട്ടിക്കിടക്കുകയാണ്. പലർക്കും ചൊറിച്ചിൽ, പനിയടക്കമുള്ള രോഗങ്ങളും പിടിപെട്ടു.
പരാതി പറഞ്ഞ് മടുത്തു
വർഷങ്ങളായി പരാതി പറഞ്ഞിട്ടും ഇറിഗേഷൻ വകുപ്പ് അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഉൾപ്രദേശങ്ങളിലെ കൈത്തോടുകളിലടക്കം മലിനജലം നിറഞ്ഞ അവസ്ഥയാണ്. ഈ വെള്ളമാണ് പലരും കുളിക്കാനും, അലക്കാനുമുപയോഗിക്കുന്നത്. സുഗമമായ നീരൊഴുക്കില്ലെങ്കിൽ വെള്ളപ്പൊക്കം മാത്രമല്ല, പകർച്ചവ്യാധികളും പടരാനിടയാക്കുമെന്നാണ് ആശങ്ക.
''
'കരിയാറിൽ നീരൊഴുക്ക് തടസപ്പെട്ടതോടെ തീരമേഖലയാകെ വെള്ളപ്പൊക്ക ഭീഷണിയാണ്. ഇതിനൊക്കെ പുറമെ പല ഭാഗത്തും രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. ഇത് തടയാൻ നടപടി വേണം. അടിയന്തരമായി ആറിൽ ശുചീകരണം പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം.
-കെ.ജി.അബ്ദുൾ സലാം റാവുത്തർ, (വൈക്കം നഗരസഭ മുൻ കൗൺസിലർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |