ടെൽ അവീവ്: ഒക്ടോബർ ഏഴിന് രാജ്യത്ത് നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാല് പേരെ രക്ഷിച്ച് ഇസ്രയേൽ സൈന്യം. നോവ അർഗമാനി (25), ആൽമോംഗ് മെയ്‌ർ ജാൻ (21), ആൻഡ്രെയ് കോസ്‌ലൊവ് (27), ഷ്ലോമി സീവ് (40) എന്നിവരെ ഇന്നലെ രാവിലെ മദ്ധ്യ ഗാസയിലെ നുസൈറത്ത് മേഖലയിലെ രണ്ട് കെട്ടിടങ്ങളിൽ നിന്നാണ് രക്ഷിച്ചത്. അതിസങ്കീർണമായ ഓപ്പറേഷനിലൂടെയാണ് ഇവരെ ജീവനോടെ കണ്ടെത്തിയതെന്നും ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ കൊല്ലപ്പെട്ടെന്നും ഇസ്രയേൽ അറിയിച്ചു. ഇതേ മേഖലയിൽ ഇന്നലെ ആക്രമണങ്ങളിൽ 210 പാലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റു. എന്നാൽ, ബന്ദികളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണോ കൂട്ടക്കൊല നടന്നതെന്ന് വ്യക്തമല്ല. രക്ഷപ്പെട്ട ബന്ദികളുടെ ആരോഗ്യം തൃപ്തികരമാണ്. ഇവരെ ഇസ്രയേലിലെ ടെൽ ഹഷോമറിലെ ഷേബ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഗാസ അതിർത്തിയോട് ചേർന്ന നെഗെവ് മരുഭൂമിയിൽ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് ഹമാസ് ഇവരെ തട്ടിക്കൊണ്ടുപോയത്. 251 പേരെയാണ് ഹമാസ് ബന്ദികളാക്കി ഗാസയിലെത്തിച്ചത്. ഇതിൽ 116 പേർ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇക്കൂട്ടത്തിൽ 41 പേർ കൊല്ലപ്പെട്ടെന്നാണ് നിഗമനം. നവംബറിലെ വെടിനിറുത്തൽ കാലയളവിൽ നൂറിലേറെ പേരെ ഹമാസ് വിട്ടയച്ചിരുന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 36,800ലേറെ പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഓർമ്മയില്ലേ നോവയെ
ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് തോക്കുചൂണ്ടി നോവയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ ലോകത്തെ ഞെട്ടിച്ചിരുന്നു. തന്നെ കൊല്ലരുതെന്ന് പറഞ്ഞ് യുവതി ജീവനുവേണ്ടി യാചിക്കുന്നതും ദൃശ്യത്തിൽ കാണാമായിരുന്നു. ആ നോവയെയാണ് തിരിച്ചുകിട്ടിയത്. അന്ന് ഒപ്പമുണ്ടായിരുന്ന
നോവയുടെ സുഹൃത്ത് അവി നഥാൻ ജീവനോടെയുണ്ടോ എന്ന് വ്യക്തമല്ല. തങ്ങളുടെ ഏക മകളെ തിരിച്ചുതരണമെന്ന് പറഞ്ഞ് നോവയുടെ മാതാപിതാക്കൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു.
ഇസ്രയേൽ കരിമ്പട്ടികയിൽ
കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട കുറ്റവാളികളുടെ കരിമ്പട്ടികയിൽ ഇസ്രയേൽ സൈന്യത്തെ ചേർത്ത് യുഎൻ. തീരുമാനം ലജ്ജാവഹമാണെന്നും പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇസ്രയേൽ പ്രതികരിച്ചു. പട്ടിക അടുത്താഴ്ച യു.എന്നിൽ അവതരിപ്പിക്കും. ഹമാസും പട്ടികയിലുണ്ട്. ഗാസയിൽ കൊല്ലപ്പെട്ടവരിൽ പകുതിയും സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിന് കുട്ടികൾ അനാഥരാക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |