പുനലൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ചാർജും വെള്ളക്കരവും ഈടാക്കുന്ന കേരളത്തിൽ വ്യാപാര - വ്യവസായ മേഖലകൾ തകരുകയാണെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന രക്ഷാധികാരി ചെങ്കൽ രാജശേഖരൻ പറഞ്ഞു.
പുനലൂർ വെട്ടിത്തിട്ട ശശിധരൻ നഗറിൽ (വർഷ ഓഡിറ്റോറിയം) നടന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ചാർജും വെള്ളക്കരവും കുറച്ച് വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും പുതിയ സംരംഭകരെ ആകർഷിക്കാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും 60 വയസ് കഴിഞ്ഞ വ്യാപാരികൾക്ക് പെൻഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘം ജില്ലാ പ്രസിഡന്റ് ബി.സജനലാൽ അദ്ധ്യക്ഷനായി. സംഘടന സംസ്ഥന പ്രസിഡന്റ് എൻ.അജിത്ത് കർത്ത മുഖ്യപ്രഭാഷണവും ആദ്യകാല വ്യാപാരികളെ ആദരിക്കലും വ്യാപാരികൾക്കുള്ള കുടുംബ മിത്ര പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ഭാരതീയ വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് വി.സുരേഷ് മോഹൻ, ജില്ല ജനറൽ സെക്രട്ടറി എസ്.ജയൻ, പുനലൂർ താലൂക്ക് സെക്രട്ടറി ഏരൂർ സുനിൽ, സംസ്ഥാന- ജില്ല- താലൂക്ക് നേതാക്കളായ അഡ്വ. വേണുഗോപാൽ, ശങ്കർ, ബാൽക്കോ സുധീർ, ആലഞ്ചേരി ജയചന്ദ്രൻ, ഹരീഷ് തെക്കടം, അജയൻ, രാധാകൃഷ്ണൻ, കാർത്തിക ശശി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |