#പി.പി സുനീറും ജോസ്.കെ.മാണിയും സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: എൽ.ഡി.എഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിൽ മുന്നണിയിലെ ഘടകകക്ഷികളായ സി.പി.ഐയും കേരള കോൺഗ്രസും മത്സരിക്കും. ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം.സി.പി.എം തങ്ങളുടെ സീറ്റ് വിട്ട് നൽകിയതോടെയാണ് രണ്ട പാർട്ടികൾക്കും മത്സരിക്കാനുള്ള അവസരമൊരുങ്ങിയത്.സി.പി.ഐ സ്ഥാനാർത്ഥിയായി
പാർട്ടി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന അസിസ്റ്റന്റ് സംസ്ഥാന അസി സെക്രട്ടറിയും ഹൗസിങ് ബോർഡ് വൈസ് ചെയർമാനുമായ പി.പി.സുനീറും,.കേരള കോൺഗ്രസിനായി പാർട്ടി ചെയർമാൻ ജോസ് .മാണിയും മത്സരിക്കും.
മുന്നണി യോഗത്തിൽ പ്രധാന അജണ്ട രാജ്യസഭാ സീറ്റായിരുന്നു. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിപ്പോൾ തർക്കത്തിനില്ലെന്ന് വ്യക്തമാക്കി തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുന്നണിയുടെ കെട്ടുറപ്പ് നിലനിറുത്തണമെന്ന സവിശേഷമായ സാഹചര്യത്തിലാണ് സീറ്റ് വിട്ട് നൽകുന്നതെന്നും അദ്ദഹം വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലെടുക്കുന്ന തീരുമാനമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും വ്യക്തമാക്കി.
സീറ്റിന് അവകാശവാദമുന്നയിച്ച ആർ.ജെ.ഡി യോഗത്തിൽ അതൃപ്തി വ്യക്തമാക്കി. രാജ്യസഭാ സീറ്റ് എപ്പാഴും സി.പി.ഐക്ക് മാത്രമാണ് നൽകുന്നതെന്നും എല്ലാ കക്ഷികൾക്കും പരിഗണന നൽകണമെന്നും പാർട്ടി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്ജ് പറഞ്ഞു. 2022ൽ എം.വി ശ്രേയംസ് കുമാർ സ്ഥാനമൊഴിഞ്ഞപ്പോഴും സീറ്റ് സി.പി.ഐക്കാണ് നൽകിയത്. എപ്പോഴും ഇതംഗീകരിക്കാനാവില്ല. രണ്ട് സീറ്റ് വരുമ്പോൾ മുന്നണിയിലെ കക്ഷികൾക്കിടയിൽ സീറ്റ് റൊട്ടേഷൻ വ്യവസ്ഥയിൽ വീതം വയ്ക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം എല്ലാ കക്ഷികളും അംഗീകരിച്ചു. രാജ്യസഭാ സീറ്റ് നൽകുന്നത് സംബന്ധിച്ച് മുന്നണിയിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 16 മുതൽ നടക്കുന്ന സി.പി.എം യോഗങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി എൽ.ഡി.എഫ് വീണ്ടും യോഗം ചേരും.
എൽ.ഡി.എഫിന് വിജയിക്കാവുന്ന രണ്ട് രാജ്യസഭാ സീറ്റുകൾ സി.പി.ഐക്കും കേരളകോൺഗ്രസ് എമ്മിനും നൽകാനുള്ള തീരുമാനം ഐക്യകണേ്ഠനയാണ് എടുത്തതെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി.കേരളകോൺഗ്രസ് -എം മുന്നണിയുടെ കരുത്തും ശക്തിയുമാണ്. സി.പി.എം ഉയർന്ന നിലവാരം കാട്ടി മുന്നണിയെ നയിക്കാൻ കഴിയുന്ന നയം സ്വീകരിച്ചു. ഒരു തീരുമാനവും അടിച്ചേൽപ്പിക്കില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടി വന്നവരല്ല മുന്നണിയിലെ കക്ഷികൾ. ചെറിയ പാർട്ടികളാണെങ്കിലും എല്ലാവരെയും പരിഗണിക്കുമെന്നും ജയരാജൻ പറഞ്ഞു.
ഹാരിസ് ബീരാൻ
ലീഗ് സ്ഥാനാർത്ഥി
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി സുപ്രീം കോടതി അഭിഭാഷകനും കെ.എം.സി.സി ഡൽഹി അദ്ധ്യക്ഷനുമായ ഹാരിസ് ബീരാനെ തീരുമാനിച്ചു. ഇന്നലെ ഇവിടെ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയെടുത്ത തീരുമാനം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പിന്നാലെ അവിടെയെത്തിയ ഹാരിസ് ബീരാനെ പാർട്ടി നേതാക്കൾ അനുമോദിച്ചു. യോഗത്തിൽ ലീഗ് എം.എൽ.എമാരടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ഹാരിസ് ബീരാനോ ,യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസോ എ ന്നതരത്തിലായിരുന്നു അവസാനവട്ട ചർച്ച. എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ ന്യൂനപക്ഷ വിഷയങ്ങൾ നിയമത്തിന്റെ പിൻബലത്തോടെ സഭയിൽ ഉന്നയിക്കാൻ ഹാരിസിന് കഴിയുമെന്നാണ് പാർട്ടി വിലയിരുത്തിയത്.മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ.ബീരാന്റെ മകനാണ് ഹാരിസ്. കാൽ നൂറ്റാണ്ടായി ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
. ഭരണഘടനയെ സംരക്ഷിക്കുകയെന്ന ദൗത്യവുമായി മുന്നോട്ട് പോകുമെന്നും,പാർട്ടി അർപ്പിച്ച വിശ്വാസം കാത്തു
സംരക്ഷിക്കുമെന്നും ഹാരീസ് ബീരാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |