തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ 100 വില്ലേജുകളിൽ അന്തിമ വിജ്ഞാപനം (13 നോട്ടിഫിക്കേഷൻ) ഉൾപ്പെടുത്തിയുള്ള ഇലിംസ് പോർട്ടൽ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ആഗസ്റ്ര് ആദ്യവാരത്തോടെ പ്രവർത്തന സജ്ജമാവും. 14 ജില്ലകളിലും റീസർവേ അസിസ്റ്രന്റ് ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ ഓരോ വില്ലേജുകളിൽ ആദ്യമിത് നടപ്പാക്കും. കുറ്റമറ്രതെന്ന് കണ്ടെത്തിയാൽ മറ്റിടങ്ങളിലും വ്യാപകമാക്കും.
ഉദയനാപുരം (കോട്ടയം), കിഴക്കുമുറി (തൃശൂർ), കണ്ണൂർ-2 (കണ്ണൂർ), ഉജാർഉൾവാർ (കാസർകോട്) വില്ലേജുകളിൽ നടത്തിയ പൈലറ്റ് പരീക്ഷണം വിജയമായിരുന്നു. സംവിധാനത്തിന്റെ സെക്യൂരിറ്റി ഓഡിറ്റ് എൻ.ഐ.സി നടത്തിവരികയാണ്. ഒന്നിന് മുമ്പ് പൂർത്തിയാക്കും.
ഇലിംസ് നടപടികൾ പൂർത്തിയായാൽ റവന്യു വകുപ്പിന്റെ പോർട്ടലായ റെലിസും രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളുമായി സംയോജിപ്പിച്ച് 'എന്റെഭൂമി പോർട്ടൽ" സജ്ജമാവും. രജിസ്ട്രേഷൻ, പോക്കുവരവ് ഉൾപ്പെടെ ഭൂമി സംബന്ധമായ എല്ലാവിവരങ്ങളും ഈ ഒറ്റ പോർട്ടലിൽ ലഭ്യമാക്കും.
2022 നവംബർ ഒന്നിന് തുടങ്ങിയ ഡിജിറ്റൽ റീസർവേ (1550 വില്ലേജുകളിൽ) നാലു ഘട്ടമായി തീർക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി 201 വില്ലേജുകളിൽ പൂർത്തിയാക്കി 9(2) വിജ്ഞാപനമിറക്കി. ഇതിൽ എന്തെങ്കിലും അപാകത ശ്രദ്ധയിൽപെട്ടാൽ സർവേ അസി. ഡയറക്ടർക്ക് ഓൺലൈനായി പരാതി നൽകാം. അതുകൂടി പരിഹരിച്ചാകും അന്തിമ വിജ്ഞാപനമിറക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |