കൃഷ്‌ണ: ആന്ധ്രാ പ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്‌തു. കൃഷ്‌ണ ജില്ലയിലെ ഗന്നവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാർക്കിലെ പ്രൗഢമായ ചടങ്ങിലാണ് നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. തെലുങ്ക് സൂപ്പർതാരവും ജന സേന പാർട്ടിയുടെ അദ്ധ്യക്ഷനുമായ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ എസ്. അബ്‌ദുൾ നാസർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചന്ദ്രബാബു നായിഡുവിന്റെ മകനും തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറിയുമായ നര ലോകേഷ്, ടിഡിപി ആന്ധ്രാ യൂണിറ്റ് ചീഫ് കെ.അച്ചനായിഡു, ജന സേന പാർട്ടി രാഷ്‌ട്രീയകാര്യ വിഭാഗം ചെയർമാൻ നദേന്ദല മനോഹർ എന്നിവരടക്കം 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. സുപ്രീംകോടതി മുൻ ചീഫ് ജസ്‌റ്റിസ് എൻ.വി രമണ, സൂപ്പർതാരങ്ങളായ രജനികാന്ത്, ചിരഞ്ജീവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. തെലങ്കാന രൂപീകരണത്തിന് ശേഷം രണ്ടാം തവണയും.
1995ൽ ആദ്യമായി മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 2004 വരെ ആ സ്ഥാനത്ത് തുടർന്നു. 2014ൽ ആന്ധ്രയും തെലങ്കാനയും രണ്ടായ സമയത്തും ആന്ധ്രയുടെ മുഖ്യമന്ത്രിയായി. ചൊവ്വാഴ്‌ച തെലുങ്ക് ദേശം പാർട്ടിയുടെയും എൻഡിഎ ഘടകക്ഷികളുടെയും പ്രത്യേക യോഗത്തിൽ നായിഡുവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. 21 ടിഡിപി എംഎൽഎമാരും, ജനസേന പാർട്ടിയിലെ മൂന്നുപേരും ബിജെപിയിലെ ഒരാളും മന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 175 അംഗ ആന്ധ്രാ നിയമസഭയിൽ 164 സീറ്റ് നേടി മൃഗീയഭൂരിപക്ഷത്തിലാണ് നായിഡു ഇത്തവണ അധികാരമേറുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 25ൽ 21 സീറ്റുകളും എൻഡിഎ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |