ജമൈക്ക: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായി ഓസ്‌ട്രേലിയയെ നിഷ്‌പ്രഭമാക്കി പരാജയപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ. 2024 ലോകകപ്പിൽ ചരിത്രംകുറിച്ചുകൊണ്ട് മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 21 റൺസിനാണ് അഫ്‌ഗാൻ ടീം കീഴടക്കിയത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റിന് 148 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 19.2 ഓവറിൽ 127 റൺസ് മാത്രം എടുത്ത് കങ്കാരുക്കൾ പുറത്താവുകയായിരുന്നു. ഗുൽബാദിൻ നായിബിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് യൂണിറ്റാണ് അഫ‌്ഗാന്റെ വിജയശിൽപ്പികളായത്.
താരതമ്യേന ചെറിയ ലക്ഷ്യത്തിനായി കളത്തിലിറങ്ങിയ കങ്കാരുക്കളെ ഗ്ളെൻ മാക്‌സ്‌വൽ വിജയപാതയിലേയ്ക്ക് നയിച്ചെങ്കിലും 15ാം ഓവറിൽ നായിബ് പുറത്താക്കുകയായിരുന്നു. 41 ബോളിൽ 59 റൺസാണ് മാക്‌സ്‌വെല്ലിന് നേടാനായത്. കിംഗ്‌സ് ടൗണിലെ അർണോസ് വെയിൽ ഗ്രൗണ്ടിൽ കുതിർച്ചുയർന്ന അഫ്‌ഗാൻ ടീമിന്റെ പ്രകടനത്തിൽ ഓസീസ് ആദ്യമായി പരാജയ രുചിയറിഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായാണ് ഓസ്‌ട്രേലിയ അഫ്‌ഗാനോട് തോൽക്കുന്നത്. ഓസീസിനെ തകർത്ത് സെമി ഫൈനൽ സാദ്ധ്യതകൾ കൂടി സജീവമാക്കിയിരിക്കുകയാണ് അഫ്‌ഗാൻ.
ഓസീസ് സംഘത്തിലെ സ്റ്റാർ പ്ളെയർമാരായ മിച്ചൽ മാർഷിന് 12 റൺസും ഡേവിഡ് വാർണർക്ക് 3 റൺസും മാത്രംനേടി കളംവിടേണ്ടിവന്നു. സ്റ്റോയിനിസ് 11ഉം ടിം ഡേവിഡ് 2 റൺസുമെടുത്ത് പുറത്തായി. ഓസീസ് നായകൻ പാറ്റ് കമ്മിൻസിനും 3 റൺസിൽ വൻ തോൽവിയോടെ മടങ്ങി.
അഫ്‌ഗാനുവേണ്ടി നായിബും നവീൻ ഉൾ ഹഖും നാലും മൂന്നും വിക്കറ്റുകൾ വീതം വീഴ്‌ത്തി. നാളുകളായി കാത്തിരുന്ന വിജയമെന്ന് മാച്ചിനുപിന്നാലെ നായിബ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ രാജ്യത്തിനും ജനങ്ങൾക്കുമിത് വലിയ നിമിഷമാണ്. അവസാനം ഓസ്‌ട്രേലിയയെ തോൽപ്പിക്കാനായതിൽ ദൈവത്തോട് നന്ദി പറയുന്നു. അഫ്‌ഗാന് ഇത് വലിയൊരു നേട്ടമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറെ നേട്ടങ്ങൾ ഉണ്ടായെങ്കിലും ഇത് വലുതാണെന്നും നായിബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |