വാഴൂർ: ദേശീയപാതയിൽ നെടുമാവിൽ കെ.എസ്.ആർ.ടി.സി. ബസും ആംബുലൻസും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ പൊൻകുന്നം സ്വദേശി ഇരവികുളം വീട്ടിൽ സാബു ( 52), ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി കട്ടപ്പന പാടച്ചിറ വീട്ടിൽ മോളി, ഇവരുടെ ബന്ധുക്കളായ കൂട്ടിക്കൽ കുമ്പുക്കൽ വീട്ടിൽ സാബു, കൂട്ടിക്കൽ മൂലയിൽ വീട്ടിൽ രാഹുൽ സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക്ക്ക് 12.45 നായിരുന്നു അപകടം. സ്‌ട്രോക്ക് ബാധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മോളിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. നെടുമാവ് കവലയിൽ വച്ച് എതിർ ദിശയിൽ കുമളിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻവശം പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ രോഗിയായ മോളിക്ക് പരിക്കില്ല. പാമ്പാടിയിൽ നിന്നും അഗ്‌നിശമന സേനയും പള്ളിക്കത്തോട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |