അങ്കമാലി: 1957ലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരായ വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലിയിൽ നടന്ന പൊലീസ് വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 65 വർഷം തികയുന്നു. 1959 ജൂൺ 13നായിരുന്നു വെടിവെപ്പ്. കാലടി മാടശേരി ദേവസി, കൈപ്പട്ടൂർ കോച്ചാപ്പിള്ളി പാപ്പച്ചൻ, കൊറ്റമം കോലഞ്ചേരി പൗലോസ്, മുക്കടപ്പള്ളൻ വറീത്, കൊഴുക്കട്ട പുതുശേരി പൗലോ, ചെമ്പിശേരി വറീത്, കുരിപ്പറമ്പൻ വറീത് എന്നവരാണ് വെടിവയ്പ്പിൽ മരിച്ചത്. കാലടി ഭാഗത്ത് നിന്നും പ്രകടനമായി വന്ന സമരക്കാർ മറ്റുർ കള്ള് ഷാപ്പ് അടിച്ചു തകർത്തതുമായി ബന്ധപ്പെട്ട് കൈപ്പട്ടൂർ സ്വദേശി താനത്താൻ കുഞ്ഞപ്പൻ എന്നയാളെ പൊലീസ് പിടിച്ചു കൊണ്ടുപോയെന്നും സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റു മരിച്ചെന്നുമുള്ള കിംവദന്തി പരതോടെ വിമോചന സമരക്കാർ പ്രകടനമായി അങ്കമാലി കവലയിലെത്തി. പഴയ കപ്പേളക്ക് മുമ്പിൽ നടന്ന പ്രതിഷേധ പൊതുയോഗത്തിന് ശേഷം കുഞ്ഞപ്പനെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യാൻ ആഹ്വാനമുണ്ടായി. വലിയ ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് വെടിവെപ്പിൽ കലാശിച്ചത്. സംസ്ഥാന രാഷ്ടീയത്തിൽ കോളിളക്കം സൃഷ്ടിച്ച അങ്കമാലി വെടിവെപ്പും തുടർന്ന് ശക്തമായ വിമോചന സമരത്തിനൊടുവിൽ കേരളത്തിൽ അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് ഗവൺമെന്റിനെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ പിരിച്ചുവിട്ടു. വിമോചന സമരത്തിൽ വെടിയേറ്റ് മരിച്ചവരുടെ നിർദ്ധന കുടുംബങ്ങളെ സമരം നയിച്ചവർ പിന്നീട് തിരിഞ്ഞു നോക്കിയില്ലന്ന പരാതി അന്നും ഇന്നും നിലനിൽക്കുന്നു. അങ്കമാലി പള്ളിയിലെ ശവകല്ലറയിൽ കാലങ്ങളായി രാവിലെ ദിവ്യബലി നടക്കും. കേരള പ്രതികരണവേദിയെന്ന സംഘടന എല്ലാവരുടെയും ശവകുടീരത്തിൽ റീത്ത് വക്കുന്ന ചടങ്ങും ഈ ദിവസം തുടർന്നുപോരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |