#സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
തൃശൂർ : തനിക്ക് റീത്തുകൾക്ക് പകരം ഫുട്ബാളുകൾ സമർപ്പിക്കണമെന്ന അന്ത്യാഭിലാഷം പൂവണിയിച്ച് കായികലോകം ടി.കെ. ചാത്തുണ്ണിക്ക് വിട നൽകി. ഫുട്ബാൾ ആദരാഞ്ജലിയായി അർപ്പിച്ചാൽ അത് കുട്ടികൾക്ക് കളിക്കാൻ നൽകാമെന്നായിരുന്നു ചാത്തുണ്ണിയുടെ ആഗ്രഹം. മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചത് ഫുട്ബാളായിരുന്നു.
ഇന്നലെ രാവിലെ ചാലക്കുടിയിലെ വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി പത്തോടെ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ മേയർ എം.കെ.വർഗീസ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.വി.പാപ്പച്ചൻ, മുൻ ഇന്ത്യൻ താരം വിക്ടർ മഞ്ഞില, യു.ഷറഫലി, ഫുട്ബാൾ പരിശീലകരായ എം.പീതാംബരൻ, ടി.ജി.പുരുഷോത്തമൻ, ബിനോ ജോർജ്ജ്, സന്തോഷ് ട്രോഫി കോച്ച് സതീവൻ ബാലൻ, കെ.ടി.ചാക്കോ, കുരികേശ് മാത്യു, എഡിസൺ, അലക്‌സ് എബ്രഹാം, മാർട്ടിൻ, എൻ.പി.പ്രദീപ്, സുശാന്ത് മാത്യു, വോളിബാൾ താരം സിറിൽ സി.വെള്ളൂർ, ഒളിമ്പ്യൻ പി.രാമചന്ദ്രൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി.സത്യന്റെ ഭാര്യ അനിത, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, എം.കെ.കണ്ണൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, സെക്രട്ടറി എ.നാഗേഷ്, കെ.കെ.അനീഷ് കുമാർ, കെ.എം.ലെനിൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, അഡ്വ.ടി.ആർ.രമേഷ് കുമാർ, ഡി.എഫ്.എ പ്രസിഡന്റ് സി.സുമേഷ്, ഇഗ്‌നിമാത്യു, ബിന്നി ഇമ്മട്ടി തുടങ്ങി നൂറുക്കണക്കിന് പേർ ആദരാഞ്ജലിയർപ്പിച്ചു.
ഇൻഡോർ സ്‌റ്റേഡിയത്തിൽ ഔദ്യോഗിക ബഹുമതിയായി പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. മൃതദേഹം വിലാപയാത്രയായി വടൂക്കര ശ്മശാനത്തിലെത്തിച്ച് ചടങ്ങുകൾക്ക് ശേഷം പന്ത്രണ്ടോടെ സംസ്‌കാരം നടത്തി. ബുധനാഴ്ച രാവിലെയാണ്, കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ഫുട്ബാളിൽ അരനൂറ്റാണ്ടിലേറെ കാലം നിറഞ്ഞുനിന്ന ടി.കെ. ചാത്തുണ്ണി (81) അന്തരിച്ചത്. അർബുദത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |