SignIn
Kerala Kaumudi Online
Friday, 12 July 2024 7.50 AM IST

ജില്ലയിൽ നാലിടങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉടൻ വരും

bbbbbbb

# ഡ്രൈവിംഗ് സ്കൂളുകൾ വാടകയ്ക്കെടുത്ത ഗ്രൗണ്ടുകളിൽ നിന്ന് ടെസ്റ്റ് മാറ്റും

മലപ്പുറം: നിലമ്പൂർ, പെരിന്തൽമണ്ണ, എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഉടൻ സൗകര്യമൊരുക്കും. നിലവിൽ ജില്ലയിൽ ടെസ്റ്റ് നടക്കുന്ന ഏഴ് ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്‌കൂളുടമകൾ വാടകയ്ക്കെടുത്തതാണ്. പൊന്നാനി, എടപ്പാൾ, നിലമ്പൂർ എന്നിവിടങ്ങളിൽ ഈ മാസം ഗ്രൗണ്ട് ഒരുക്കുന്ന പ്രവൃത്തികൾ പൂർത്തിയാവും. പെരിന്തൽമണ്ണയിൽ മണ്ണ് മാറ്റുന്ന പ്രവൃത്തി പൂർത്തീകരിക്കാനുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകൾ ബഹിഷ്‌കരണ സമരം നടത്തിയിരുന്നു. ചിലയിടങ്ങളിൽ ടെസ്റ്റ് ഗ്രൗണ്ട് അടച്ചിട്ടു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം ഡ്രൈവിംഗ് ഗ്രൗണ്ട് സജ്ജമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. അതേസമയം, ജില്ലാ ആസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന് സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാണക്കാട് ഇൻകെൽ എഡ്യൂസിറ്റിയിൽ ടെസ്റ്റിംഗ് ഗ്രൗണ്ട് ഒരുക്കാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തി സർക്കാരിലേക്ക് പ്രപ്പോസൽ നൽകിയിരുന്നെങ്കിലും തീരുമാനം നീണ്ടതോടെ ഈ ഭൂമി മറ്റു സംരംഭങ്ങൾക്ക് ഇൻകെൽ അധികൃതർ കൈമാറി. ഇവിടെ ഇനിയും ഭൂമി ഉണ്ടെങ്കിലും ഭൂപ്രകൃതി ടെസ്റ്റിംഗ് ഗ്രൗണ്ടിന് അനുയോജ്യമല്ല. മലപ്പുറം ആർ.ടി ഓഫീസിനും പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, തിരൂരങ്ങാടി, പൊന്നാനി സബ് ആർ.ടി ഓഫിസുകൾക്കും കീഴിൽ ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടന്നുവരുന്നത്.

കാത്തിരിപ്പിൽ ആയിരങ്ങൾ

  • പ്രതിദിന ടെസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് നടപ്പിലാക്കാൻ തുടങ്ങിയതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി ആയിരങ്ങളാണ് ജില്ലയിൽ കാത്തിരിക്കുന്നത്.
  • ലേണേഴ്സിന് ആറ് മാസമാണ് കാലാവധി. ഇതിനുള്ളിൽ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾ എടുത്തില്ലെങ്കിൽ ലേണേഴ്സ് പരീക്ഷ വീണ്ടുമെഴുതണം. ടെസ്റ്റിന് സ്ലോട്ട് കിട്ടാത്തതിനാൽ പലരുടേയും ലേണേഴ്സ് നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
  • ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരംമൂലം ആഴ്ചകളോളം ടെസ്റ്റുകൾ മുടങ്ങിയിരുന്നു. ഈ സമയവും ലേണേഴ്സ് പരീക്ഷ തുടർന്നിരുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണം പ്രതിദിനം ഉയരുന്നുണ്ട്.
  • രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകൾ മാത്രമേ നടത്താൻ പാടുളളു.
  • അധികമായി ടെസ്റ്റുകൾ നടത്താൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് എം.വി.ഐമാരെ അയക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞിരുന്നതെങ്കിലും ഇത് പ്രാവർത്തികമായിട്ടില്ല.
  • ജില്ലയിലെ എൻഫോഴ്സ്‌മെന്റ് വിഭാഗം തന്നെ മതിയായ ജീവനക്കാരില്ലാതെ പ്രയാസപ്പെടുന്നുണ്ട്. ഇവരെ ഡ്രൈവിംഗ് ടെസ്റ്റിലേക്ക് കൂടി മാറ്റിയാൽ റോഡിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ ആളില്ലാത്ത സ്ഥിതി വരും.

കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്തേക്ക് ഡ്രൈവിംഗ് ടെസ്റ്റുകൾ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. ഡിപ്പോകളുടെ പരിധിയിൽ ടെസ്റ്റിന് ആവശ്യമായ സ്ഥലമുണ്ട്.

സി.വി.എം ഷെരീഫ്,​ ആർ.ടി.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, DRIVING TEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.