പൊൻകുന്നം : ഈ ചതി യാത്രക്കാരോട് വേണ്ടായിരുന്നു. പകരം സംവിധാനമെങ്കിലും ഏർപ്പെടുത്തിക്കൂടായിരുന്നോ...ബസ് കയറാൻ പൊൻകുന്നം സ്വകാര്യബസ് സ്റ്റാൻഡിലെത്തിയവരാണ് അധികൃതരുടെ തലതിരിഞ്ഞ നടപടിയിൽ പെട്ടുപോയത്. കംഫർട്ട് സ്റ്റേഷന് മുൻപിലെ സ്ലാബുകൾ ഉറപ്പിക്കുന്നതിനായി മുന്നറിയിപ്പില്ലാതെ സ്റ്റാൻഡ് അടച്ചതാണ് വിനയായത്. രാവിലെ മുതൽ വിവിധ റൂട്ടുകളിലേക്കുള്ള ബസുകൾ ദേശീയപാതയിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തത്. ബസുകൾ കൂട്ടത്തോടെ വഴിയോരത്ത് നിരന്നതോടെ ഗതാഗതക്കുരുക്കുമായി. ചങ്ങനാശ്ശേരി, കോട്ടയം, മുണ്ടക്കയം, കുമളി, എരുമേലി, മണിമല, പാലാ, പള്ളിക്കത്തോട്, തമ്പലക്കാട്, കൊടുങ്ങൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ബസ് തിരഞ്ഞ് നടപ്പായിരുന്നു. നിരവധി വാഹനങ്ങളുടെ ഇടയിലൂടെ റോഡ് മുറിച്ചുകടന്നാണ് പലരും ബസിനടുത്തേക്ക് എത്തിയത്.
സ്ലാബ് ഉറപ്പിക്കാതെ പോയി, കെണിയായി
ഏതാനും മാസം മുൻപ് കംഫർട്ട് സ്റ്റേഷനിലെ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനായാണ് സ്ലാബുകൾ മാറ്റിയത്. ശരിയായ വിധം ഇവ സ്ഥാപിക്കാതെ പണിക്കാർ സ്ഥലം വിട്ടു. സ്ലാബുകളുടെ അരികിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളിയ നിലയിലുമായിരുന്നു. ഉയർന്നും താഴ്ന്നുമുള്ള സ്ലാബുകളിൽ കാൽതട്ടി നിരവധിപ്പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം യാത്രക്കാരിയ്ക്ക് വീണ് പരിക്കേറ്റതോടെയാണ് പഞ്ചായത്ത് ഉണർന്നത്. അത് പക്ഷെ പാവം യാത്രക്കാരെ പെരുവഴിയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |