തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് കിട്ടിയ തോട്ടഭൂമി തരം മാറ്രിയാൽ , തരംമാറ്റപ്പെട്ട അത്രയും ഭൂമി 1970 ജനുവരി ഒന്നിന് ശേഷം ആർജ്ജിച്ചതായി കണക്കാക്കി ഇളവ് നേടിയവർക്കും അവരുടെ പിന്തുടർച്ചക്കാർക്കുമെതിരെ ലാൻഡ് ബോർഡിന്
കേസെടുക്കാം.ഇങ്ങനെ ഇളവ് കിട്ടിയ മിച്ച ഭൂമി കണ്ടെത്തിയാൽ അത് ഏറ്റെടുക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കാമെന്നും റവന്യൂവകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.
തോട്ടഭൂമി ഉൾപ്പെടെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് കിട്ടിയ ഭൂമിതരംമാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി 2021-ൽ ഇറക്കിയ സർക്കുലറിലാണ് റവന്യൂവകുപ്പ് ഇപ്പോൾ വ്യക്തത വരുത്തിയത്. 1983-ലെ ഭൂപരിഷ്കരണ നിയമപ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. എന്നാൽ നാണ്യവിളകൾ ഉൾപ്പെടെ ഇതിലധികം തോട്ട ഭൂമി കൈവശമുണ്ടെങ്കിൽ അത് ഉടമയുടെ പേരിൽ നിലനിർത്താനുള്ള ഇളവ് അനുവദിച്ചിരുന്നു. ഇങ്ങനെ ഇളവ് ലഭിച്ച ഭൂമിയുടെ ഒരു ഭാഗം മുറിച്ചു വിൽക്കുമ്പോൾ, വാങ്ങുന്നയാൾ ഭൂമി തരംമാറ്റിയാൽ , നിലവിലെ കൈവശക്കാരന്റെ ഭൂപരിധി അധീകരിച്ചോ എന്നും അതുവഴി കൈവശക്കാരന് മിച്ചഭൂമി ഉണ്ടോ എന്നുമാണ് ലാൻഡ് ബോർഡുകൾ പരിശോധിക്കേണ്ടത് എന്നാണ് ലാൻ്ഡ് ബോർഡ് സെക്രട്ടറി സർക്കുലറിറക്കിയത്. ഈ സർക്കുലർ വിവാദമായിരുന്നു. നിലവിലെ കൈവശക്കാരന്റെ കാര്യം മാത്രം പരിശോധിച്ചാൽ മതിയെന്ന് വ്യാഖ്യാനിച്ച് കളക്ടർമാർക്കും ലാൻഡ് ബോർഡുകൾക്കും സർക്കുലർ എത്തിയതോടെ മിച്ചഭൂമി കേസുകൾ മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയെത്തി.
ലാൻഡ് ബോർഡിന്റെ സർക്കുലർ നേരത്തെയുള്ള ഹൈക്കോടതിയുടെ വിധിന്യായത്തിന് എതിരും തെറ്റിദ്ധാരണയുണ്ടാക്കുന്നുമായതിനാലാണ് റവന്യൂവകുപ്പ് ഇപ്പോൾ വ്യക്തത വരുത്തിയത്.
ഭൂപരിഷ്കരണ നിയമപ്രകാരം ഭൂപരിധിയിൽ ഇളവു നേടിയവർക്കും അവരുടെ പിന്തുടർച്ചക്കാർക്കും പരിധിയിൽ കൂടുതൽ ഭൂമി കൈവശമുണ്ടോയെന്നു പരിശോധിച്ച് ലാൻഡ് ബോർഡുകൾ മിച്ചഭൂമി കേസുകൾ പുനരാരംഭിക്കാമെന്നതാണ് പുതിയ ഉത്തരവിന്റെ സാരം.
ചെക്ക് ഭാരവാഹികൾ
ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എജ്യുക്കേഷൻ കൺസൾട്ടേഴ്സിന്റെ സംഘടനയായ കൺസോർഷ്യം ഒഫ് ഹയർ എജ്യുക്കേഷൻ കൺസൾട്ടന്റ്സ് കേരളയുടെ (ചെക്ക്) പതിനേഴാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ നൂതന കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു. മികവ് തെളിയിച്ച വിദ്യാഭ്യാസ കൺസൾട്ടന്റുമാരെ ആദരിച്ചു.കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും മംഗലാപുരം, ബംഗളൂരു, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലും നിന്നുള്ള അംഗങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സജി പി.ആർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ജയ്സൺ ഫിലിപ്പ് (പ്രസിഡന്റ്), അനൂപ് ശ്രീരാജ് (സെക്രട്ടറി), അഡ്വ.സജു ടി. തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അനൂപ് റോയ് ,ആഷിക് രാജ , പി.ബി.സുനിൽ (വൈസ് പ്രസിഡന്റുമാർ), നോബിൾ പീറ്റർ, അൻസിയ അജിഷ് ,നിതിൻ നാരായണൻ(ജോയിന്റ് സെക്രട്ടറിമാർ), ഗോകുൽ കൃഷ്ണൻ(ജോയിന്റ് ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |