കൊച്ചി: ഓഹരി വിപണി റെക്കാഡ് മുന്നേറ്റം തുടരുന്നതിനിടെ ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലേക്ക് വർദ്ധിത വീര്യത്തോടെ പണമൊഴുക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ 81 ലക്ഷം പേരാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പുതുതായി അക്കൗണ്ടുകൾ തുറന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിപണിയിലെ മികച്ച ലാഭ സാദ്ധ്യത മുതലെടുത്ത് വിപണനം ശക്തമാക്കിയതും സാധാരണക്കാരിൽ ഓഹരി നിക്ഷേപത്തെ കുറിച്ച് അവബോധം കൂടുന്നതുമാണ് മികച്ച വളർച്ച നേടാൻ മ്യൂച്വൽ ഫണ്ടുകളെ സഹായിക്കുന്നത്.
ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ മികച്ചതും സുരക്ഷിതവുമായ വരുമാനം ഉറപ്പാക്കുന്നതിനാൽ മ്യൂച്വൽ ഫണ്ടുകളോട് പ്രതിപത്തി കാണിക്കാതിരുന്ന നിക്ഷേപകർ പോലും ഓഹരി വിപണിയിലെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് മാറി ചിന്തിക്കുകയാണ്. ഇതോടെ ബാങ്കുകളിൽ നിന്ന് വലിയ തോതിൽ നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ടുകളിലേക്കും സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലേക്കും മാറുകയാണെന്ന് ബ്രോക്കർമാർ പറയുന്നു.
മൂന്ന് മാസത്തിനിടെ ഓഹരി സൂചികയിൽ പത്ത് ശതമാനത്തിലധികം വളർച്ചയാണ് ദൃശ്യമായത്. ഇതോടെ പല മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകർക്ക് 25 ശതമാനത്തിലധികം വരുമാന വർദ്ധന ലഭ്യമാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതവും ആയാസരഹിതവുമായി നിക്ഷേപം നടത്താൻ ഫണ്ടുകൾ ചെറുകിടക്കാർക്ക് അവസരം നൽകുന്നു. സൂചിക അടിസ്ഥാനമായ ഓഹരികൾ മുതൽ ചെറുകിട, ഇടത്തരം കമ്പനികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകൾക്ക് വരെ സ്വപ്ത സമാനമായ വളർച്ചയാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായത്.
ഇടത്തരക്കാരുടെ വരുമാനത്തിൽ മികച്ച വർദ്ധനയുണ്ടാകുന്നതിനാൽ പരമ്പരാഗത നിക്ഷേപങ്ങളേക്കാളും നാണയപ്പെരുപ്പം മറികടക്കുന്ന വളർച്ചയുള്ള ആസ്തികളിൽ പണം മുടക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്.
അഭിഷേക് തിവാരി
സി.ഇ.ഒ
പി.ജി.ഐ.എം ഇന്ത്യ
മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം ആസ്തി
59 ലക്ഷം കോടി രൂപ
നിക്ഷേപങ്ങളുടെ പലിശ കൂട്ടാൻ ബാങ്കുകൾ
സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ഓഹരികളിലേക്ക് വലിയ തോതിൽ പണമൊഴുകുന്നതിനാൽ നിക്ഷേപങ്ങളുടെ പലിശ ഉയർത്താൻ പൊതുമേഖല, സ്വകാര്യ ബാങ്കുകൾ നിർബന്ധിതരാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എസ്.ബി.ഐയും എച്ച്.ഡി.എഫ്.സി ബാങ്കും ഉൾപ്പെടെയുള്ളവർ വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ മുക്കാൽ ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |