കൊച്ചി: അടിസ്ഥാന വിഭാഗങ്ങൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി വളരാനൊരുങ്ങുകയാണ് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്). നാൽപ്പത് വർഷത്തെ ബാങ്കിംഗ് അനുഭവമുള്ള രാജ്യത്തെ മുൻനിര ബാങ്കറായ ജോർട്ടി എം. ചാക്കോയാണ് സാങ്കേതികവിദ്യയുടെ സാദ്ധ്യതകളും വിപുലമായ ശാഖ ശൃംഖലയുടെ കരുത്തും ഉപയോഗപ്പെടുത്തി കാർഷിക, ഗ്രാമീണ. വ്യവസായ മേഖലകളിൽ വിപ്ളവകരമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത്. . എറണാകുളം പുത്തൻകുരിശ് സ്വദേശിയായ ജോർട്ടി എം. ചാക്കോ ഈ വർഷം ഫെബ്രുവരിയിലാണ് ബാങ്കിന്റെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റത്. കേരള ബാങ്കിന്റെ ഭാവി പദ്ധതികളെ കുറിച്ച് അദ്ദേഹം കേരള കൗമുദിയോട് വിശദീകരിക്കുന്നു.
കേരള ബാങ്കിന്റെ പ്രസക്തി
സംസ്ഥാനത്തെ ഏറ്റവും പാരമ്പര്യമുള്ള രണ്ടാമത്തെ ബാങ്കാണ് കേരള ബാങ്ക്. നെടുങ്ങാടി ബാങ്കിന് ശേഷം 1914ൽ രജിസ്റ്റർ ചെയ്ത കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് സംസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കാണ് വഹിച്ചത്. എസ്.ബി.ഐ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശാഖകളും കേരള ബാങ്കിനാണ്. നിലവിലുള്ള 820 ശാഖകളിലൂടെ സാധാരണക്കാർക്ക് എല്ലാ വിധ ധനകാര്യ സേവനങ്ങളും താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കുന്നതിനാണ് ശ്രമം. സ്വകാര്യ, പൊതുമേഖല, പുതുതലമുറ ബാങ്കുകളെല്ലാം സേവനങ്ങൾക്ക് വലിയ സർവീസ് ചാർജുകൾ ഈടാക്കുമ്പോൾ ഇവയെല്ലാം പൂർണമായും സൗജന്യമായാണ് കേരള ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്. മിനിമം ബാലൻസില്ലെങ്കിൽ പോലും ചാർജൊന്നും ഈടാക്കുന്നില്ല.
പ്രധാന ഊന്നൽ
കർഷകർ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ലാഭം മാത്രമല്ല ലക്ഷ്യം. സാമൂഹിക പ്രതിബന്ധതയുള്ള ബാങ്കിംഗാണ് കേരള ബാങ്കിന്റെ മുഖമുദ്ര. നിലവിലുള്ള ഉത്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് പോലും ഉപഭോക്താക്കൾക്ക് അറിയാത്ത സാഹചര്യമുണ്ട്. ബാങ്കിന്റെ ശക്തിയെയും സുരക്ഷിതത്വത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പ്രചാരണ പ്രവർത്തനങ്ങൾ ആലോചിക്കുന്നുണ്ട്. മറ്റ് ബാങ്കുകൾ മുൻഗണനാ മേഖലകളിൽ 18 ശതമാനം വായ്പകൾ നൽകുമ്പോൾ കേരള ബാങ്കിന്റെ വിഹിതം 26 ശതമാനമാണ്.
സ്വർണ പണയ വായ്പ
നിലവിൽ കേരള ബാങ്കിന്റെ സ്വർണ പണയ ബിസിനസ് 5,000 കോടി രൂപയാണ്. ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ പലിശയാണ് സ്വർണ വായ്പകൾക്ക് ഈടാക്കുന്നത്. ഇതോടൊപ്പം സ്വർണം ഈടായി നൽകി കാർഷിക വായ്പകളെടുക്കാനും സൗകര്യമുണ്ട്. അടുത്ത സാമ്പത്തിക വർഷം സ്വർണ പണയ ബിസിനസ് 10,000 കോടി രൂപയായി ഉയർത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
വളർച്ചാ ലക്ഷ്യം
അടുത്ത സാമ്പത്തിക വർഷത്തിൽ 13,600 കോടി രൂപയുടെ അധിക ബിസിനസാണ് ലക്ഷ്യമിടുന്നത്. കാസാ അക്കൗണ്ടുകളുടെ എണ്ണം ഗണ്യമായി ഉയർത്താനും ഓരോ പ്രദേശങ്ങളിലെയും പ്രമുഖരെ ഉപഭോക്താക്കളായി ചേർത്ത് ജനകീയ മുഖം നേടാനുമുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. 2019ൽ കേരള ബാങ്കായി മാറുമ്പോൾ കനത്ത നഷ്ടമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം നഷ്ടം ഗണ്യമായി കുറയ്ക്കാനും നിഷ്ക്രിയ ആസ്തികൾ നിയന്ത്രണ വിധേയമാക്കുന്നതിനും കഴിഞ്ഞു. വരും വർഷങ്ങളിൽ ലാഭം ആയിരം കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നടപ്പുവർഷം ഓഹരി ഉടമകൾക്ക് ലാഭവിഹിതവും ഉറപ്പാക്കും.
ജോർട്ടി എം ചാക്കോ
ഫെഡറൽ ബാങ്കിൽ സാധാരണ ജീവനക്കാരനായി ബാങ്കിംഗ് മേഖലയിൽ പ്രവർത്തനം ആരംഭിച്ച ജോർട്ടി എം. ചാക്കോ നാൽപത് വർഷത്തിനിടെ സ്വകാര്യ, പൊതുമേഖല, പുതുതലമുറ ബാങ്കുകളിൽ ഉയർന്ന പദവികൾ വഹിച്ചതിന് ശേഷമാണ് കേരള ബാങ്കിന്റെ നേതൃത്വത്തിലെത്തുന്നത്. ഇതിന് മുൻപ് അഞ്ച് വർഷം ഐ.ഡി.ബി.ഐ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ പദവിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |