കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, നിർവാഹക സമിതിയംഗങ്ങൾ എന്നിവരെ 30ന് ചേരുന്ന പൊതുയോഗം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും.
തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക നൽകിയെങ്കിലും സഹപ്രവർത്തകരിടപെട്ട് പിൻവലിപ്പിച്ചു. മോഹൻലാൽ ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സഹപ്രവർത്തകരുടെ സ്നേഹത്തിന് വഴങ്ങുകയായിരുന്നു. ഉണ്ണി മുകുന്ദന് എതിരുണ്ടായിരുന്നില്ല.
ഇടവേള ബാബു ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, സിദ്ദിഖ്, ഉണ്ണി ശിവപാൽ എന്നിവർ മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും, സെക്രട്ടറി തിരഞ്ഞെടുപ്പിലേക്ക് അനൂപ് ചന്ദ്രൻ, ബാബുരാജ് എന്നിവരും മത്സരിക്കും.
നിർവാഹക സമിതിയിലേക്ക് അനന്യ, അൻസിബ ഹസൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്‌ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവർ മത്സരിക്കും. 11 പേരുള്ള നിർവാഹകസമിതിയിലേക്ക് മൂന്നു വനിതകളുൾപ്പെടെ 12 പേർ മത്സരിക്കും. ഭരണസമിതിയിലെ 17 അംഗങ്ങളിൽ നാലുപേർ വനിതകളാകണമെന്നാണ് അമ്മയുടെ നിയമാവലി. 30ന് രാവിലെ 10 മുതൽ എറണാകുളം കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിലാണ് പൊതുയോഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |