നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 1 ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്ന് ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പസുകളിൽ നവാഗതരെ സീനിയർ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വരവേൽക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.
രാവിലെ 11 മുതൽ 12 വരെ നാല് വർഷ ബിരുദ കോഴ്‌സുകളെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ് നടക്കും. ഉച്ചക്ക് 12 മുതൽ ഒരു മണിവരെയായിരിക്കും ഉദ്ഘാടന ചടങ്ങ്. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ജനപ്രതിനിധികൾ, അധ്യാപകർ, പൂർവവിദ്യാർഥികൾ, കലാസാംസ്‌കാരിക പ്രവർത്തകർ പൊതുജനങ്ങൾ ഉൾപ്പെടെ അണിനിരക്കുന്ന ജനകീയ പരിപാടിയായി സംസ്ഥാനമൊട്ടാകെ നാല് വർഷ ബിരുദ പ്രവേശന ചടങ്ങ് സംഘടിപ്പിക്കും.
വിജ്ഞാന സമൂഹമെന്ന രീതിയിൽ കേരളത്തെ മാറ്റുന്ന സ്വപ്രധാന ചുവടു വെപ്പായിരിക്കും നാല് വർഷ ബിരുദമെന്ന് മന്ത്രി പറഞ്ഞു. അക്കാദമിക മികവിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും നൈപുണ്യവും വിലയിരുത്തിയാണ് കോഴ്‌സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കരിക്കുലം ഫ്രെയിംവർക്കിനെ അടിസ്ഥാനമാക്കി കേരളത്തിലെ മുഴുവൻ സർവകലാശാലകളും കോളേജുകളും നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് സജ്ജമായി എന്നത് സന്തോഷകരമാണ്.
അന്താരാഷ്ട്ര കോഴ്‌സുകൾക്ക് സമാനമായ വിദ്യാഭ്യാസ സാഹചര്യം വിദ്യാർഥികൾക്ക് ആഗോള . അവസരങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ സ്വാഗത സംഘം ചെയർമാനായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെയും കൺവീനറായി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയിയെയും പ്രോഗ്രാം കോ-ഓർഡിനേറ്ററായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീറിനെയും യോഗം തെരഞ്ഞെടുത്തു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗീസ്, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനുരാധ വി കെ, അധ്യാപക വിദ്യാർഥി സംഘടനാ പ്രതിനിധികൾ, പൂർവവിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |