മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഡീപ്പ് ഫേക്ക് വീഡിയോയുടെ മറവിൽ ഓൺലൈൻ തട്ടിപ്പിനിരയായ ഡോക്‌ടർക്ക് നഷ്ടമായത് ലക്ഷങ്ങൾ. അന്ധേരിയിൽ നിന്നുള്ള ആയുർവേദ ഡോക്‌ടറായ കെ എച്ച് പാട്ടീൽ (54) ആണ് എഐ തട്ടിപ്പിനിരയായത്. ഒരു വ്യാജ ഷെയർ ട്രേഡിംഗ് കമ്പനിയെ പ്രമോട്ട് ചെയ്യാനാണ് തട്ടിപ്പുകാർ മുകേഷ് അംബാനിയുടെ വീഡിയോ എഐയുടെ സഹായത്തോടെ നിർമിച്ചത്. ഇത് വിശ്വസിച്ച ഡോക്‌ടർക്ക് നഷ്ടമായത് 7.1 ലക്ഷം രൂപയാണ്.
മുകേഷ് അംബാനിയുടെ ഡീപ്പ് ഫേക്ക് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡോക്‌ടർ ആദ്യമായി കണ്ടത്. ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്ത് മുകേഷ് അംബാനി രാജീവ് ശർമ ട്രേഡ് ഗ്രൂപ്പിനുവേണ്ടി പരസ്യം ചെയ്യുന്നതായുള്ള വീഡിയോയായിരുന്നു അത്. പരസ്യം വിശ്വസിച്ച ഡോക്‌ടർ ഗൂഗിളിൽ തിരഞ്ഞപ്പോൾ കമ്പനിക്ക് ലണ്ടനിലും മുംബയിലും ഓഫീസുകൾ ഉള്ളതായി കണ്ടു. ഇതോടെ പാട്ടീൽ കൂടുതൽ വിശ്വസിക്കുകയായിരുന്നു.
മുകേഷ് അംബാനിയുടെ വീഡിയോയിൽ കമ്പനിയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ കണ്ട് വിശ്വസിച്ച ഡോക്‌ടർ കമ്പനിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. തുടർന്ന് കഴിഞ്ഞ മേയിലും ജൂണിനും കമ്പനിയിൽ പണം നിക്ഷേപിച്ചു. തുടക്കത്തിൽ നിക്ഷേപം ലാഭകരമായിരുന്നു. 30 ലക്ഷംവരെ അക്കൗണ്ടിലെത്തിയതായി കണ്ട ഡോക്‌ടർ ജൂലായിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലാക്കുന്നത്. തുടർന്ന് അന്ധേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
മേയ് 28നും ജൂൺ പത്തിനും ഇടയിലായി 16 അക്കൗണ്ടുകളിലായാണ് ഡോക്ടർ 7.1 ലക്ഷം രൂപ നിക്ഷേപിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രേഡിംഗ് എഡ്യുക്കേഷൻ പ്രോഗ്രാമുകളെ പ്രൊമോട്ട് ചെയ്യാൻ മുൻപും അംബാനിയുടെ ഡീപ്പ് ഫേക്ക് വീഡിയോ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |