ന്യൂഡൽഹി: പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ . രാധാകൃഷ്ണൻ അദ്ധ്യക്ഷനായി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്.
ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗലേറിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വി.സി പ്രൊഫ. ബി.ജി. റാവു, ഐ.ഐ.ടി മദ്രാസ് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫ. രാമമൂർത്തി, കർമയോഗി ഭാരത് സഹസ്ഥാപകൻ പങ്കജ് ബൻസാൽ, ഐ.ഐ.ടി ഡൽഹി സ്റ്റുഡന്റ് ഡീൻ പ്രൊഫ. ആദിത്യ മിത്തൽ, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരാണ് സമിതി അംഗങ്ങൾ. പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ, എൻ.ടി.എ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനവും എന്നീ വിഷയങ്ങളിലാണ് സമിതി നിർദ്ദേശങ്ങൾ സമർപ്പിക്കുക.
നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്. പൊതുപരീക്ഷകളിലെ ക്രമക്കേട് തടയുന്നത് ലക്ഷ്യമിട്ട് പബ്ലിക് എക്സാമിനേഷൻ ആക്ട് 2024 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പർ ചോർച്ച. വഞ്ചന തുടങ്ങിയവ തടയാൻ കടുത്ത നടപടികൾ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്നത് ഉൾപ്പെടെയുള്ള പൊതുപരീക്ഷകളിലെ പിഴവുകൾ കണ്ടെത്തുന്നതിനും പരിഷ്കാരം നിർദ്ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |