ന്യൂഡൽഹി: ജലക്ഷാമത്തിന് ഹരിയാനയിലെ ബി.ജെ.പി സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹി മന്ത്രി അതിഷി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. എന്നാൽ മന്ത്രി ഉച്ചയ്‌ക്കും രാത്രിയിലും കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും കള്ള സമരമാണെന്നും ബി.ജെ.പി ആരോപിച്ചു.
ഡൽഹിക്ക് അർഹതപ്പെട്ട വെള്ളം ഹരിയാനയിലെ ബി.ജെ.പി സർക്കാർ വിട്ടു നൽകുന്നില്ലെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഈ 22 മുതലാണ് അതിഷി സമരം തുടങ്ങിയത്. സമരം തുടങ്ങിയ ശേഷം ഹരിയാന ഹത്‌നികുണ്ഡ് ബാരേജിന്റെ ഡൽഹിയിലേക്ക് വെള്ളം തുറന്നുവിടേണ്ട എല്ലാ ഗേറ്റുകളും അടച്ചെന്ന് അവർ ആരോപിച്ചു.
613 എം.ജി.ഡി(മെഗാ ഗാലൻ പെർ ഡെ) വെള്ളം ലഭിക്കേണ്ട സ്ഥാനത്ത് 513 എം.ജി.ഡി വെള്ളം മാത്രമാണ് വരുന്നത്. അർഹമായ വിഹിതം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. അതിഷിയുടെ തട്ടിപ്പ് സമരമാണെന്ന് ആരോപിച്ച ബി.ജെ.പി എം.പി ബാൻസുരി സ്വരാജ് ആം ആദ്‌മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ നിന്ന് വെള്ളം കൊണ്ടുവന്നു കൂടേ എന്നും ചോദിച്ചു. അതിഷിയുടെ സമരവേദിയിലെ ഒഴിഞ്ഞ കസേരകളുടെ വീഡിയോ ബി.ജെ.പി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |