കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുൽ പി.ഗോപാൽ സമർപ്പിച്ച ഹർജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഭാര്യയുമായി വീണ്ടും ഒരുമിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. കേസ് അവസാനിപ്പിക്കില്ലെന്നും അന്വേഷണം തുടരുമെന്നും കോഴിക്കോട് അസി. കമ്മിഷണർ സജു കെ.എബ്രഹാം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും വ്യക്തമാക്കി.
മദ്യപനായ രാഹുലും ഭാര്യയും ഒരുമിച്ച് ജീവിച്ചാൽ തുടർന്നും പ്രശ്‌നങ്ങൾക്ക് സാദ്ധ്യതയുണ്ട്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും. കോട്ടയം സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ രാഹുൽ മുമ്പ് രജിസ്റ്റർ വിവാഹം ചെയ്തതായി കണ്ടെത്തിയതിനാൽ ബഹുഭാര്യാത്വത്തിനും കേസെടുത്തു. രാഹുലിനെതിരെ പരാതി നൽകാൻ സ്റ്റേഷനിൽ വരുമ്പോൾ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മെഡിക്കൽ റിപ്പോർട്ടും അത് ശരിവച്ചിരുന്നു. ഇത് അടിസ്ഥാനമാക്കി രാഹുലിനെതിരെ വധശ്രമത്തിനും കേസെടുക്കും.
11 ദിവസത്തിനുശേഷം നൽകിയ രഹസ്യമൊഴിയിലും യുവതി പരാതിയിൽ ഉറച്ചുനിന്നതിനാൽ പ്രശ്‌നങ്ങൾ ഒത്തുതീർത്തുവെന്ന് രാഹുൽ പറയുന്നത് വിശ്വാസയോഗ്യമല്ല. ഉയർന്ന സാമ്പത്തിക ശേഷിയുള്ള പ്രതി ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം. രാഹുലുമായി ഒന്നിച്ചുജീവിക്കണമെന്ന യുവതിയുടെ നിലപാടിൽ രക്ഷിതാക്കൾ ആശങ്കയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാഹുൽ ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം യുവതിയുടെ സത്യവാങ്മൂലവും ഉൾപ്പെടുത്തിയിരുന്നു. രാഹുലിനെതിരെ മൊഴി നൽകിയത് ബന്ധുക്കളുടെ സമ്മർദം മൂലമാണെന്നും സ്ത്രീധനത്തിനായി മർദ്ദിച്ചിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടർന്നാണ് ഹൈക്കോടതി പൊലീസ് റിപ്പോർട്ട് തേടിയത്.
രാഹുലിനെ നാട്ടിലെത്തിക്കും
ജർമ്മനിയിലാണെന്ന് കരുതുന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ നടപടിയാരംഭിച്ചു. ലുക്ക് ഔട്ട് നോട്ടീസിറക്കാൻ അപേക്ഷ നൽകിയെന്നും റിപ്പോർട്ടിൽ
രാഹുലിന് വാറണ്ട് അയയ്ക്കാൻ നടപടിയെടുത്തു. സ്വത്ത് മരവിപ്പിക്കാൻ രജിസ്ട്രാർക്ക് അപേക്ഷ നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |