മലപ്പുറം: കുട്ടികൾ ലഹരിക്കായി മരുന്നുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ, ഷെഡ്യൂൾ എച്ച്, എച്ച് 1, എക്സ് വിഭാഗത്തിൽപെട്ട മരുന്നുകൾ വിൽക്കുന്ന ജില്ലയിലെ എല്ലാ ഫാർമസികളിലും മെഡിക്കൽ ഷോപ്പുകളിലും സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉത്തരവിട്ടു. സി.ആർ.പി.സി സെക്‌ഷൻ 133 പ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. ഷെഡ്യൂൾ എച്ച്, എച്ച്1, എക്സ് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ വിൽക്കുന്ന കടകളും ഫാർമസികളും കടയ്ക്ക് പുറത്തും അകത്തുമായി സി.സി ടി.വി കാമറകൾ സ്ഥാപിക്കണം. ഇതിനായി കടയുടമകൾക്ക് ഒരുമാസത്തെ സമയം നൽകിയിട്ടുണ്ട്. കാമറകൾ സ്ഥാപിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതിനായി ജില്ലാ ഡ്രഗ്സ് കൺട്രോൾ അതോറിറ്റിയെ ചുമതലപ്പെടുത്തി. കാമറയിൽ റെക്കാർഡ് ചെയ്യുന്ന ഫൂട്ടേജുകൾ ജില്ലാ ഡ്രഗ്സ് വിഭാഗം ഉദ്യോഗസ്ഥർക്കും ചൈൽഡ് വെൽഫെയർ പൊലീസ് ഓഫീസർക്കും ഏതു സമയത്തും പരിശോധിക്കാം. സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാത്ത കടയുടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ദുരുപയോഗം കൂടുതൽ
ദേശീയ സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം 2019ൽ നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ മലപ്പുറം അടക്കമുള്ള ആറ് ജില്ലകളിൽ ഷെഡ്യൂൾ എച്ച്, എച്ച്1, എക്സ് വിഭാഗത്തിൽ പെട്ട മരുന്നുകളുടെ ദുരുപയോഗം കൂടുതലാണെന്ന് കണ്ടെത്തുകയും ഈ ജില്ലകളെ വൾനറബിലിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. രജിസ്‌ട്രേറ്റ് മെഡിക്കൽ പ്രാക്ടീഷണറുടെ കുറിപ്പടിയില്ലാതെ എച്ച്, എച്ച്1, എക്സ് വിഭാഗത്തിൽപെട്ട മരുന്നുകൾ വിൽക്കുന്നത് കണ്ടെത്താനും തടയാനും മരുന്നു കടകളിലും ഫാർമസികളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയും (എൻ.സി.പി.സി.ആർ) ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |