പഠനം ഉഴപ്പി ഗെയിം കളി
തിരുവനന്തപുരം: ഒരു രൂപ മുടക്കില്ലാതെ ഗെയിം കളിച്ച് കോടീശ്വരന്മാരാകാമെന്ന പ്രലോഭനത്തിൽ രാജ്യത്തെ യുവത. ഫോണിന്റെ സ്ക്രീനിൽ വേഗത്തിൽ ഞെക്കി കോയിനുകൾ ശേഖരിക്കുന്ന ഹാംസ്റ്റർ കോംബാറ്റ് ഗെയിം കേരളത്തിലും തരംഗമായി.
അടുത്തമാസം ഹാംസ്റ്റർ കോംബാറ്റ് കമ്പനി ക്രിപ്റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നും കോയിനുകൾക്ക് മൂല്യം ലഭിക്കുമെന്നുമാണ് ഗെയിം വികസിപ്പിച്ച റഷ്യൻ ഡെവലപ്പേഴ്സിന്റെ അവകാശവാദം. എഥേറിയം, ബിറ്റ്കോയിൻ മുതലായ ക്രിപ്റ്റോ കറൻസികൾ പോലെ ഈ കോയിനുകൾ ക്രിപ്റ്റോ എക്സേഞ്ചിൽ നൽകി പണം നേടാമത്രേ.
ടെലഗ്രാം ലിങ്കിലൂടെയാണ് ഗെയിം കളിക്കുന്നത്. 10-25 പ്രായക്കാരാണ് അധികവും. ജോലിസമയത്തെ ഇടവേളകളിലും ഗതാഗതക്കുരുക്കിൽ കിടക്കുമ്പോൾ പോലും പലരും കോയിൻ ശേഖരിക്കുന്ന തിരക്കിലാണ്.
എലിവർഗത്തിൽ പെട്ട ഹാംസ്റ്റർ എന്ന ജന്തുവിന്റെ ചിത്രം സ്ക്രീനിൽ കാണിക്കുന്ന സ്ഥലത്ത് അതിവേഗം അമർത്തണം. എത്ര തവണ ഞെക്കുന്നോ അത്രയും കോയിനുകൾ സ്വന്തമാക്കാം. കൂടാതെ ഗെയിമിന്റെ ലിങ്ക് സുഹൃത്തുക്കൾക്ക് അയയ്‌ക്കുമ്പോഴും പ്രതിദിന ടാസ്‌കുകൾ പൂർത്തിയാക്കുമ്പോഴും കോയിനുകൾ ലഭിക്കും. ദിവസവും ലക്ഷക്കണക്കിന് കോയിനുകളാണ് കുട്ടികൾ ശേഖരിക്കുന്നത്. ഇത് കോടികൾ നേടിക്കൊടുക്കുമെന്നാണ് വിശ്വാസം.
ആശങ്കയിൽ രക്ഷിതാക്കൾ
40 രാജ്യങ്ങളിലായി 15 കോടി ആളുകളാണ് ഗെയിം കളിക്കുന്നത്. മാർച്ചിൽ ഗെയിം ലോഞ്ച് ചെയ്തപ്പോൾ ആദ്യ 11 ദിവസം മാത്രം 1.1 കോടി ഉപഭോക്താക്കളുണ്ടായി. ദിവസം ശരാശരി ആറു മണിക്കൂർ കുട്ടികൾ ഗെമിന് അടിമപ്പെടുന്നതായാണ് റിപ്പോർട്ട്. ദിവസവും കളിച്ചില്ലെങ്കിൽ പിന്നിലാകും. അതിനാൽ മുടങ്ങാതെ കളിക്കും. ഇത്കാരണം കുട്ടികൾ പഠനത്തിൽ അലസരാകുന്നതായി രക്ഷിതാക്കൾ പറയുന്നു.
സ്വകാര്യതയ്ക്ക് വെല്ലുവിളി
ഗെയിം കളിക്കുന്നവരുടെ ഫോണിലെ സ്വകാര്യവിവരങ്ങൾ ചോർത്താൻ സാദ്ധ്യതയുണ്ട്. ഗെയിമിലെ ചില ലെവലുകളിൽ പരസ്യങ്ങൾ കണ്ടാലേ കോയിനുകൾ ലഭിക്കൂ. പരസ്യത്തിലൂടെയാണ് കമ്പനി വരുമാനം കൊയ്യുന്നത്.
കോയിനുകൾക്ക് എത്ര മൂല്യം ലഭിക്കുമെന്ന് വ്യക്തമല്ല. ഗെയിം വികസിപ്പിച്ച റഷ്യൻ കമ്പനിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ജാഗ്രത വേണം.
- ഡിനു, സാങ്കേതിക വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |