കൊച്ചി: ഡെങ്കിപ്പനി ബാധ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കൊച്ചി കോർപ്പറേഷൻ. ഇടവേളകളിലായി പെയ്യുന്ന മഴയിൽ കൊതുകുശല്യം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാലാണ് പ്രവർത്തനങ്ങൾ ശക്തമാക്കിയത്.
നഗരത്തിൽ ഇടപ്പള്ളി, ഫോർട്ടുകൊച്ചി, തമ്മനം, വെണ്ണല, കലൂർ, കടവന്ത്ര ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്ത നഗരസഭയായ കളമശേരിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നത് കൂടി കണക്കിലെടുത്താണ് നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഡെങ്കിപ്പനി പ്രതിരോധം ഉറപ്പുവരുത്താനാവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് മേയർ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകിയിരുന്നു.
ഡെങ്കിപ്പേടിയിൽ പ്രതിരോധം ഊർജ്ജിതം
നഗരത്തിലെ ഡിവിഷനുകളിൽ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ രാവിലെയും വൈകിട്ടും മുടങ്ങാതെ നടത്തുന്നു. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിനൊപ്പം നഗരാരോഗ്യ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണവും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നു
വീടിനകത്തും പുറത്തും കൊതുക് നിവാരണ പ്രവർത്തനങ്ങൾ വീട്ടുടമസ്ഥർ ചെയ്യണം. കൊതുകിന്റെ സാന്ദ്രത, ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകായ ഈഡിസ് കൊതുകുകളുണ്ടോ എന്നിവ അറിയാനും കൊതുകുനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും വെക്ടർ കൺട്രോൾ ബോർഡിന്റെ സഹായം കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമുള്ള സമയങ്ങളിൽ വെക്ടർ കൺട്രോൾ അധികൃതർ എത്തി നടപടികൾ സ്വീകരിക്കും.
ഫോഗിംഗ് മുടങ്ങാതിരിക്കാനുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. 21 സർക്കിളുകളിലും ഫോഗിംഗ് മെഷീനുകളുണ്ട്. അതിനാൽ ഫോഗിംഗ് സുഗമമായി നടക്കും. നഗരത്തിൽ 795 സ്ഥിരം ശുചീകരണ തൊഴിലാളികളും 205 താത്കാലിക തൊഴിലാളികളുമുണ്ട്. ഇവരെ ആവശ്യാനുസരണം ഓരോ ഡിവിഷനുകളിൽ ഫോഗിംഗ് നടത്തുന്നതിന് നിയോഗിക്കും.
നഗരത്തിൽ ഡെങ്കിപ്പനി ബാധ കൂടാനുള്ള സാഹചര്യമുള്ളതിനാൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. മഴ ശക്തമായതോടെ കൊതുകുനിവാരണം ഊർജ്ജിതമാക്കുകയാണ്. ഇതിന് നഗരവാസികളുടെ സഹകരണം ആവശ്യമാണ്.
ടി.കെ അഷറഫ്
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |