തൃശൂർ : കാർഷിക മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാനായി വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ 84.95 കിലോമീറ്റർ നീളത്തിൽ സൗരവേലി സ്ഥാപിക്കാൻ 2.19 കോടിയുടെ പദ്ധതിക്ക് അനുമതി. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം തുക അനുവദിച്ചത്. പദ്ധതിച്ചെലവിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.
കൃഷി-വനം വകുപ്പുകളുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസിയാണ് പദ്ധതി നടപ്പിലാക്കുക. ജനപ്രതിനിധികൾ, പഞ്ചായത്തിലെ ഗുണഭോക്താക്കൾ എന്നിവർ ചേർന്ന് രൂപീകരിക്കുന്ന ഗുണഭോക്തൃ സമിതിയാണ് മേൽനോട്ടവും മെയിന്റനൻസും നിർവഹിക്കുക.
ഫണ്ട് കൈമാറാനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും, ജില്ലാ കൃഷി ഓഫീസറും കരാർ വയ്ക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല സമിതി യോഗം ചേർന്ന് പ്രാരംഭ നടപടികൾക്ക് തുടക്കമായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ, വിവിധ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
നടപ്പാക്കുന്ന സ്ഥലങ്ങൾ
ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ
കോടശ്ശേരി, പരിയാരം
വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ
അതിരപ്പിള്ളി
തൃശൂർ ഫോറസ്റ്റ് ഡിവിഷൻ
ദേശമംഗലം, എരുമപ്പെട്ടി, വരവൂർ, തെക്കുംകര, മുള്ളൂർക്കര, പഴയന്നൂർ, ചേലക്കര, മാടക്കത്തറ , വടക്കാഞ്ചേരി മുനിസിപ്പാലിറ്റി.
വനാതിർത്തികൾ
നീളവും തുകയും
തൃശൂർ ഫോറസ്റ്റ് ഡിവിഷൻ 59.7 കി.മീ
149.31 ലക്ഷം
ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ
17 കി.മീ
47.01 ലക്ഷം
വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ
8.2 കി.മീ
23.37 ലക്ഷം
60 ശതമാനം കേന്ദ്രം 40 ശതമാനം സംസ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |