മുംബയ്: കഴിഞ്ഞ ദിവസം സമാപിച്ച ഐസിസി ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ വിശ്വകിരീടം നേടിയ ടീമിന് 125 കോടി രൂപയുടെ സമ്മാനമാണ് നല്‍കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച രോഹിത് ശര്‍മ്മയും സംഘവും 11 വര്‍ഷം നീണ്ടുനിന്ന ഐസിസി കിരീട വരള്‍ച്ചയ്ക്കും അന്ത്യം കുറിച്ചിരുന്നു.ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍വി വഴങ്ങാതെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ഐസിസി ട്വന്റി 20 ലോകകപ്പുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ടീം എല്ലാ മത്സരങ്ങളും വിജയിച്ച് കിരീടം നേടുന്നത്. ഈ എഡിഷനില്‍ കാനഡയ്ക്ക് എതിരെ ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചതൊഴിച്ചാല്‍ ഒരു കളിയും ഇന്ത്യക്ക് നഷ്ടമായിരുന്നില്ല. ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയും അപരാജിതരായിട്ടാണ് എത്തിയത്.
2023ല്‍ ഇന്ത്യയില്‍ നടന്ന 50 ഓവര്‍ ലോകകപ്പിലും ഇന്ത്യ തോല്‍വി അറിയാതെയാണ് ഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ ഒറ്റ ദിവസത്തെ മോശം പ്രകടനത്തിന് ഇന്ത്യക്ക് നല്‍കേണ്ടിവന്ന വില വളരെ കൂടുതലായിരുന്നുവെന്ന് മാത്രം.
വിരാട് കൊഹ്ലിയായിരുന്നു ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്. ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്റിലെ താരം. മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |