ഗുരുവായൂർ: ആരോഗ്യവും ഓജസും നേടി ഗജവീരന്മാരായി മാറാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ആന സുഖചികിത്സയ്ക്ക് ഇന്നലെ തുടക്കമായി. ഈ മാസം 30 വരെയാണ് സുഖചികിത്സാക്കാലം. കൊമ്പൻ ദേവദാസിന് ഔഷധ ചോറുരുള നൽകി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സുഖചികിത്സയുടെ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ,വി.ജി.രവീന്ദ്രൻ,അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ,ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.എസ്.മായാദേവി,മാനേജർ ബീന,നഗരസഭ വാർഡ് കൗൺസിലർ ഷൈലജ സുധൻ എന്നിവർ സന്നിഹിതരായി.
ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് സുഖചികിത്സയുടെ ഭാഗമായി ആനകൾക്ക് നൽകുക. ദേവസ്വത്തിലെ 38 ആനകളിൽ 26 ആനകൾക്കാണ് ആദ്യ ഘട്ടമായി സുഖചികിത്സ നൽകുന്നത്. 12 ആനകൾ മദപ്പാടിലാണ്. നീരിൽ നിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. സുഖചികിത്സയ്ക്കായി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. ആന ചികിത്സാ വിദഗ്ദ്ധരായ ഡോ.പി.ബി.ഗിരിദാസ്,ഡോ. എം.എൻ.ദേവൻ നമ്പൂതിരി, ഡോ. ടി.എസ്.രാജീവ്,ഡോ.കെ.വിവേക്,ദേവസ്വം വെറ്ററിനറി സർജൻ ഡോ.ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |