ന്യൂഡൽഹി : ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമുള്ള ഭാരതീയ ന്യായസംഹിത പ്രകാരം ആദ്യ കേസ് ഗ്വാളിയോറിൽ. സമയം ഇന്നലെ വെളുപ്പിന് 12.10ന്. ബൈക്ക് മോഷണമാണ് കുറ്റം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആദ്യ കേസ് എവിടെയെന്നതിനെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പത്തിനു പിന്നാലെയാണ് അമിത് ഷാ ഇടപെട്ടത്. ഡൽഹിയിൽ പൊതുവഴി തടസപ്പെടുത്തിയതിന് വഴിയോരക്കച്ചവടക്കാരനെതിരെ രാവിലെ 01.57ന് രജിസ്റ്റർ ചെയ്‌തതാണ് ആദ്യ കേസെന്ന് വാർത്തകൾ പുറത്തുവന്നു. ഇതല്ല ഹൈദരാബാദിലാണെന്നും അഭ്യൂഹങ്ങളുണ്ടായി.
ബൈക്ക് മോഷണത്തിന് സൗരഭ് നർവാരിയ എന്നയാൾ വഴിയോരക്കച്ചവടക്കാരനെതിരെ ഗ്വാളിയോറിലെ ഹസീര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പുതിയ നിയമത്തിലെ 303(2) പ്രകാരം 12.10ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. ഏഴു വർഷം വരെ തടവ് ലഭിക്കുന്ന വകുപ്പാണിത്.
ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഇന്നലെ പുലർച്ചെ പന്ത്രണ്ട് മുതൽ പ്രാബല്യത്തിൽ വന്നത്.
പൊലീസുകാരനും അറസ്റ്റിൽ
പുതിയനിയപ്രകാരം ആദ്യദിവസം അറസ്റ്റിലായവരിൽ കർണാടകയിലെ പൊലീസ് കോൺസ്റ്റബിളും. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഹാസനിൽ കോൺസ്റ്റബിൾ ലോകനാഥ് ആണ് പിടിയിലായത്. പീഡനത്തിനെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പറഞ്ഞതിനാണ് ഭാര്യയെ കൊന്നത്. ന്യായ സംഹിതയിലെ കൊലക്കുറ്റത്തിനുള്ള 103-ാം വകുപ്പാണ് ചുമത്തിയത്.
പുതിയ നിയമങ്ങൾ പഴയവയുടെ കട്ട് ആൻഡ് പേസ്റ്റല്ല. ക്രിമിനൽ നീതിനിർവഹണം പൂർണമായും സ്വദേശിയായി
- അമിത് ഷാ,
കേന്ദ്ര ആഭ്യന്തരമന്ത്രി
പാർലമെന്റിൽ 146 എം.പിമാരെ സസ്‌പെൻഡ് ചെയ്‌തശേഷം പാസാക്കിയ നിയമങ്ങളാണ്. അംഗീകരിക്കില്ല
മല്ലികാർജ്ജുൻ ഖാർഗെ,
കോൺഗ്രസ് അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |