ആലപ്പുഴ: മാന്നാറിൽ കാണാതായ കലയെ 15 കൊല്ലം മുൻപ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോൺ ആണ് വിവരം അറിയിച്ചത്. 2008-2009 കാലത്തായിരുന്നു കൊലപാതകം. പാലക്കാട് സ്വദേശിക്കൊപ്പം പോയ കലയെ രണ്ട് ദിവസത്തിന് ശേഷം ഭർത്താവ് അനിൽ തിരികെ കൊണ്ടുവന്നു .ഇതിനിടെ എറണാകുളത്ത് നിന്നും ആലപ്പുഴയിലേക്കുള്ള കാർ യാത്രയ്‌ക്കിടെ ഷാൾ കഴുത്തിൽ മുറുക്കിയാണ് കലയെ കൊന്നത്. കലയുടെ ഭർത്താവ് അനിൽ തന്നെയാണ് കൊലയ്‌ക്ക് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ഇസ്രയേലിലുള്ള അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കസ്‌റ്റഡിയിലുള്ള പ്രതികളുടെ അറസ്‌റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളാണ് കസ്‌റ്റഡിയിലുള്ളത്. മാന്നാർ പൊലീസ് കൊലപാതകത്തിന് പുതിയ കേസ് രജിസ്‌റ്റർ ചെയ്യും. കലയെ മറവുചെയ്‌തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയിരുന്നു. ഇത് പരിശോധനയ്ക്കായി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടം കാണാതായ കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. വിശദമായ പരിശോധനയാണ് നടന്നത്.
മാവേലിക്കര മാന്നാർ സ്വദേശിയായ കലയെ (20) 15 വർഷം മുൻപാണ് കാണാതായത്. കലയുടെ ഭർത്താവ് അനിലിന്റെ വീട്ടുവളപ്പിലുള്ള സെപ്‌റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തിയത്. യുവതിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തുന്നത്. 15 വർഷം മുൻപാണ് കലയെ കാണാതാവുന്നത്. ആ സമയം കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. അനിലും കലയും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അനിൽ കലയെ വിവാഹം കഴിച്ചതിൽ ബന്ധുക്കൾക്ക് താൽപര്യമില്ലായിരുന്നു. അതിനാൽത്തന്നെ അനിലിന്റെ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. സ്വന്തം വീട്ടുകാരുമായി കലയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതാകുകയായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീട് അനിൽ വേറെ വിവാഹം കഴിച്ചു.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസിന് ഒരു ഊമക്കത്ത് ലഭിക്കുന്നത് ഇതോടെ വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളിൽ ആരോ മദ്യപാന സദസിൽ വെളിപ്പെടുത്തിയതാണെന്നാണ് സൂചന. അവിടെയുണ്ടായിരുന്ന ആരെങ്കിലുമാകണം പൊലീസിന് കത്ത് അയച്ചത്. സംഭവത്തിൽ പ്രതിയായ ഒരാൾ മുൻപ് ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |