ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ വസ്ത്രധാരണത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ക്ഷേത്ര ട്രസ്റ്റ്. കാവി നിറത്തിലെ വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലെ വസ്ത്രങ്ങൾ അണിയാനാണ് പുതിയ നിർദേശം. ക്ഷേത്രത്തിൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി.
നേരത്തെ കാവി നിറത്തിലെ കുർത്തയും ദോത്തിയും തലപ്പാവുമായിരുന്നു അയോദ്ധ്യയിലെ പൂജാരിമാരുടെ വേഷം. കോട്ടൺ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങൾ ധരിക്കാനായി മാത്രം പൂജാരിമാർക്ക് പരിശീലനവും നൽകിയിരുന്നു. സനാതന ധർമ്മം അനുസരിച്ച് പൂജാരിമാർ തലയും കയ്യും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് ട്രസ്റ്റ് വ്യക്തമാക്കുന്നു.
സുരക്ഷയുടെ ഭാഗമായാണ് മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തിയതെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്രത്തിൽ ചോർച്ചയുള്ളതായുള്ള ചിത്രങ്ങൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തിയത്.
അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രധാനമായും ഒരു പൂജാരിയാണുള്ളത്. ഇദ്ദേഹത്തിന് സഹായികളായി നാല് പൂജാരിമാരുമുണ്ട്. കൂടാതെ 20 പേർ ട്രെയിനികളായും ഉണ്ടാവും. പുലർച്ചെ 3.30 മുതൽ രാത്രി 11 മണിവരെയാണ് ക്ഷേത്രത്തിലെ പൂജാസമയം. പൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂർ ക്ഷേത്രത്തിൽ ശുശ്രൂഷ ചെയ്യണമെന്നും ട്രസ്റ്റ് നിർദേശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |