ശിവഗിരി: ആഗസ്റ്റ് 20ന് ശിവഗിരി മഠത്തിൽ നടക്കുന്ന ശ്രീനാരായണഗു രുദേവന്റെ തിരുജയന്തിയാഘോഷങ്ങൾ വിജയകരമാക്കുന്നതിലേക്കായി ഗുരുദേവ ഭക്തരുടേയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളുടേയും ആലോചനാ യോഗം 7 ന് വൈകിട്ട് 3.30 ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ ചേരും. യോഗത്തിൽ ഏവരും പങ്കു കൊള്ളണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
തളിര് സ്കോളർഷിപ്പ് പരീക്ഷ രജിസ്ട്രേഷൻ തുടങ്ങി
തിരുവനന്തപുരം:ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ കുട്ടികളുടെ സ്പീക്കറും ഹോളി ഏഞ്ചൽസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ എസ്.നന്മയ്ക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവർ സന്നിഹിതരായിരുന്നു.
വ്യാജപ്രചാരണത്തിൽ വീഴരുതെന്ന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ്
ന്യൂഡൽഹി : പണം നൽകിയാൽ, ഇന്ന് നടക്കുന്ന ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (FMGE) പരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്. നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ആണ് ജാഗ്രതാനിർദ്ദേശം നൽകിയത്. കബളിപ്പിക്കാനായി ചിലർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ട്. ഏതെങ്കിലും വിദ്യാർത്ഥികൾ ഇതിന്റെ ഭാഗമായാൽ നടപടിയുണ്ടാകുമെന്നും നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് അറിയിച്ചു.
മെഡി. ഗ്രാജ്വേറ്റ് പരീക്ഷചോദ്യം
ചോർന്നതിന് തെളിവില്ലെന്ന് പൊലീസ്
തിരുവനന്തപുരം: ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിനും ഉത്തരങ്ങൾക്കും പണം നൽകിയെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെയുള്ള തിരുവനന്തപുരം സിറ്റി പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി. ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പിൽ പെടാതിരിക്കാൻ പരീക്ഷാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
നീറ്റ് യു.ജിറദ്ദാക്കരുതെന്ന്
കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയിലൂടെയും ക്രമക്കേടിലൂടെയും വിവാദമായ ഇക്കൊല്ലത്തെ
നീറ്റ് യു.ജി പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സമാനമായ സത്യവാങ്മൂലം നൽകി.
വലിയതോതിൽ ക്രമക്കേട് നടന്നുവെന്നതിന് തെളിവില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ ഗോദ്രയിലും ബീഹാറിലെ പാട്നയിലും മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് എൻ.ടി.എ സത്യവാങ്മൂലത്തിൽ പറയുന്നത്.
പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുകയെന്നത് യുക്തിപരമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.ചോദ്യപേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് നൽകിയതിലെ അപാകതകൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജികളിലാണ് നിലപാട് അറിയിച്ചത്.
വിദ്യാർത്ഥികളുടെ ആശങ്കകളെ സർക്കാർ മാനിക്കുന്നു. പരിഹാരമുണ്ടാക്കുകയെന്ന കാഴ്ചപ്പാടാണ് കേന്ദ്രത്തിനുള്ളത്. ചോദ്യപേപ്പറിന്റെ രഹസ്യാത്മകത നഷ്ടപ്പെടാൻ ആരെങ്കിലും കാരണക്കാരായെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
ചോദ്യപേപ്പർ ചോർച്ച സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരീക്ഷാനടത്തിപ്പ് കാര്യക്ഷമവും സുതാര്യവുമാക്കാനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ നേരിടാൻ പ്രത്യേക നിയമം ജൂൺ 21 മുതൽ പ്രാബല്യത്തിൽ വന്നുവെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ജൂലായ് എട്ടിന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിഷയം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |