തിരുവനന്തപുരം: അനൗദ്യോഗിക ബില്ലുകൾക്കും പ്രമേയങ്ങൾക്കും കൂടുതൽ സമയം കിട്ടാൻ വെള്ളിയാഴ്‌ച ശൂന്യവേളകളിൽ നിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ നിയമസഭയിൽ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ അനൗദ്യോഗിക ബില്ലുകൾ ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പരിഗണിക്കുന്നതെന്ന് പ്രതിപക്ഷത്തെ പി.സി. വിഷ്ണുനാഥ് പറഞ്ഞു. വെള്ളിയാഴ്‌ചയൊഴിച്ചുള്ള ദിവസങ്ങളിൽ അനൗദ്യോഗിക ബില്ലുകൾ പരിഗണിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായം പറഞ്ഞില്ല. മുസ്ലിം സമുദായത്തിലുള്ള അംഗങ്ങൾക്ക് പ്രാർഥനയ്ക്ക് പോകുന്നതിന് വെള്ളിയാഴ്ച സഭ ഉച്ചയ്‌ക്ക് 12.30ന് പിരിയും. രാവിലെ ഒമ്പതിന് സഭ ചേർന്ന് ഒരു മണിക്കൂർ ചോദ്യോത്തര വേളയാണ് ആദ്യം. 10ന് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതോടെ ശൂന്യവേള തുടങ്ങും. ജനകീയ വിഷയങ്ങളാണ് അടിയന്തര പ്രമേയ നോട്ടീസായി അവതരിപ്പിക്കുക. വെള്ളിയാഴ്ച ഒഴിവാക്കിയാൽ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന് ആഴ്ചയിൽ നാലു ദിവസമേ ലഭിക്കൂ. ഇത് പ്രതിപക്ഷത്തിന് ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നതിന് തടസമാകുമെന്നും വിമർശനവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |