ലണ്ടൻ:നീണ്ട 14 വർഷം തുടർച്ചയായി ബ്രിട്ടൻ ഭരിച്ചു. വിൻസ്റ്റൺ ചർച്ചിൽ, മാർഗരറ്റ് താച്ചർ തുടങ്ങിയ വൻമരങ്ങളെ വളർത്തിയ പാർട്ടി. എന്നിട്ടും പ്രതിപക്ഷ ലേബർ പാർട്ടിക്ക് മുന്നിൽ കൺസർവേറ്റീവ് പാർട്ടി തകർന്നടിഞ്ഞു. യുവ പ്രധാനമന്ത്രിയായ ഋഷി സുനകിനും പാർട്ടിയെ രക്ഷിക്കാനായില്ല. പതനത്തിലേക്ക് നയിച്ച കാരണങ്ങൾ.
1. ഉൾപാർട്ടി പോര്
ഋഷിക്കെതിരെ ഒരു വിഭാഗം പാർട്ടി എം.പിമാരിൽ അതൃപ്തി. 2022ൽ പാർട്ടിഗേറ്റ് വിവാദവും വിമത നീക്കവും ബോറിസ് ജോൺസന്റെ രാജിയിലേക്ക് നയിച്ചു. പിന്നാലെ നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിസ് ട്രസും പിന്നെ ഋഷിയും പ്രധാനമന്ത്രിമാരായത്. ഈ തിരഞ്ഞെടുപ്പിൽ ലിസ് ട്രസും തോറ്റു.
ബോറിസിന്റെ വിശ്വസ്തനായിരുന്നു ഋഷി. ധനമന്ത്രിയായിരുന്ന ഋഷി അടക്കമുള്ള മന്ത്രിമാരുടെ കൂട്ടരാജിയാണ് ബോറിസിന്റെ രാജിയിൽ നിർണായകമായത്. ഋഷിക്കെതിരെ അതൃപ്തിയുള്ള ബോറിസ് അനുകൂലികൾ നിരവധിയാണ്. ഋഷിക്ക് പകരം പാർട്ടിയുടെ പാർലമെന്ററി നേതാവ് പെന്നി മോർഡന്റിനെ സ്ഥാനാർത്ഥിയാക്കാനും ചിലർ ആഗ്രഹിച്ചു.
2. സാമ്പത്തികം
കൊവിഡിന്റെ ഫലമായുണ്ടായ സാമ്പത്തിക തകർച്ചയും യുക്രെയിൻ യുദ്ധം മൂലമുണ്ടായ ഊർജ്ജ വിപണിയിലെ തടസ്സങ്ങളും പരിഹരിക്കാൻ പാടുപെട്ടു. ഇത് ദരിദ്റരായ ബ്രിട്ടീഷുകാരെ ബാധിച്ചു. ജീവിതച്ചെലവ് ഉയർന്നു. പണപ്പെരുപ്പം കുറച്ച് സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനുള്ള നടപടികൾ സാധാരണക്കാരെ തൃപ്തരാക്കിയില്ല. വരുമാനത്തിലും ഇടിവ്.
3. കുടിയേറ്റം
കൊവിഡാനന്തരം കുടിയേറ്റം വർദ്ധിച്ചു. ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ വരുന്ന അനധികൃത കുടിയേറ്റക്കാരും പെരുകി. അതിർത്തിയിലെ നിയന്ത്റണങ്ങൾ വിമർശിക്കപ്പെട്ടു. അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനും എതിർപ്പുയർന്നു. സ്റ്റുഡന്റ് വിസയിൽ എത്തുന്നവരും വർദ്ധിച്ചു. വിദേശ വിദ്യാർത്ഥികൾ ആശ്രിത വിസയിൽ ബന്ധുക്കളെ എത്തിക്കുന്നത് നിയന്ത്രിച്ചും സ്കിൽഡ് വർക്കർ വിസയ്‌ക്കുള്ള കുറഞ്ഞ ശമ്പള പരിധി ഉയർത്തിയും പരിഹാരത്തിന് ശ്രമിച്ചു. വർക്ക്, ഫാമിലി വിസകളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തുമെന്ന് ഋഷി വാഗ്ദാനം ചെയ്തെങ്കിലും ജയിക്കാനായില്ല.
4. ആരോഗ്യം
വേതന വർദ്ധനവിനും മികച്ച ജോലിക്കുമായി ആരോഗ്യ പ്രവർത്തകർ ബ്രിട്ടൻ കണ്ട ഏറ്റവും വലിയ സമരങ്ങളിലേക്ക് നീങ്ങി. പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ സർക്കാരിനായില്ല. സേവനങ്ങൾ വൈകി രോഗികൾ വലഞ്ഞു.
5. വിവാദം
ബ്രെക്സിറ്റ് ( യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോകാനുള്ള നടപടി ) ഹീറോ എന്ന് വിശേഷിപ്പിച്ച ബോറിസ് ജോൺസൺ പാർട്ടിഗേറ്റ് വിവാദത്തിൽ വീണു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഔദ്യോഗിക വസതിയിലും ഓഫീസിലും പാർട്ടികൾ നടത്തി. കുറ്റക്കാരനെന്ന് കണ്ടെത്തി. രാജിയിലെത്തി. പിന്നാലെ അധികാരമേറ്റ ലിസ് ട്രസ്, വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിലെ പരാജയവും കണക്കിലെടുത്ത് 50 -ാം ദിവസം രാജിവച്ചു.
ആഡംബരത്തിന് ഋഷിയും വിമർശിക്കപ്പെട്ടു. ഏറ്റവും ധനികനായ എംപി. ചാൾസ് രാജാവിനേക്കാൾ സമ്പന്നൻ. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഭാര്യ. അക്ഷത കമ്പനി ഷെയറുകളിൽ നിന്നുള്ള ആഗോള വരുമാനത്തിന്റെ ടാക്സ് ബ്രിട്ടനിൽ അടയ്ക്കുന്നില്ലെന്നാരോപിച്ചും വിവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |