തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള രണ്ട് ബില്ലുകൾ ഗവർണർ മാറ്റിവച്ചു. അടുത്തവർഷം തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബില്ലുകൾ പാസാക്കിയതെന്നാണ് ഗവർണറുടെ വിലയിരുത്തൽ. നിയമസഭയിൽ ചർച്ചയില്ലാതെ പാസാക്കിയ ബില്ലുകളിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കത്ത്നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ ജനസംഖ്യാകണക്ക് (സെൻസസ്) പ്രകാരമായിരിക്കണം വാർഡ് വിഭജനമെന്നും അതിൽ തുല്യ ജനസംഖ്യാ അനുപാതം പാലിക്കണമെന്നുമുള്ള ചട്ടങ്ങൾ പാലിക്കാത്തതിനാൽ ബിൽ ഭരണഘടനാവിരുദ്ധമാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ.
ബില്ലുകൾ രാജ്ഭവനിലെത്തിക്കും മുൻപേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ചെയർമാനായുള്ള ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. വാർഡ് വിഭജനത്തിന് ഒരുവർഷമെടുക്കുമെന്നതിനാൽ പ്രാരംഭനടപടികൾ തുടങ്ങുന്നെന്നാണ് സർക്കാർ രാജ്ഭവനെ അറിയിച്ചത്. ഒരു വാർഡ് വീതം ഓരോ തദ്ദേശ സ്ഥാപന പരിധിയിലും കൂട്ടാനാണ്ബിൽ. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം. കൂട്ടുന്നത് ഒരു വാർഡാണെങ്കിലും എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കേണ്ടിവരും. ഭരണം പിടിക്കാൻ അനുകൂലമാകുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താവും പുതിയ വാർഡുകൾ. ഇതെല്ലാം പരിഗണിച്ചാണ് ഗവർണർ ബില്ലിലൊപ്പിടാത്തതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |