ന്യൂഡൽഹി: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്റി നരേന്ദ്രമോദി. ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എല്ലാ മേഖലകളിലെയും ഇന്ത്യ-യു.കെ പങ്കാളിത്തം വിപുലമാക്കാനുള്ള പ്രതിബദ്ധത ഇരുവരും പങ്കുവച്ചു. ഇന്ത്യ - യു.കെ സ്വതന്ത്ര വ്യാപാര കരാർ വേഗം പൂർത്തിയാക്കാൻ ധാരണയായി. സ്വതന്ത്ര വ്യാപാര കരാർ യു.കെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഒപ്പിടാനായേക്കുമെന്ന് ജൂണിൽ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സൂചിപ്പിച്ചിരുന്നു. 2022ലാണ് കരാറിനായുള്ള ചർച്ചകൾ തുടങ്ങിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ചർച്ചയിൽ പ്രതിഫലിച്ചു. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് സ്റ്റാമർ വ്യക്തമാക്കി. യു.കെയുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്രിയാത്മകമായ സംഭാവനകളെക്കുറിച്ച് സ്റ്റാമർ എടുത്തുപറഞ്ഞു. ജനങ്ങളുടെ പരസ്‌പര ബന്ധം കൂടുതൽ മെച്ചപ്പെടുത്തണമെന്നും ഇരുവരും സമ്മതിച്ചു. തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടിയ ശ്രദ്ധേയമായ വിജയത്തെ അഭിനന്ദിച്ച മോദി സ്റ്റാമർക്ക് എല്ലാ ആശംസകളും നേർന്നു.
റുവാണ്ട പദ്ധതി റദ്ദാക്കും
മന്ത്രിസഭയുടെ ആദ്യ യോഗം സ്റ്റാമറുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്നു. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുൻ സർക്കാരിന്റെ വിവാദ പദ്ധതി റദ്ദാക്കുമെന്ന് യോഗത്തിന് പിന്നാലെ സ്റ്റാമർ പ്രഖ്യാപിച്ചു. ആരോഗ്യമടക്കം പൊതുസേവനങ്ങളിലെ പ്രശ്ന പരിഹാരത്തിന് കർശന തീരുമാനങ്ങൾ ഉടൻ ഉണ്ടാകും. ചൊവ്വാഴ്ച യു.എസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ സ്റ്റാമർ പങ്കെടുക്കും.
ഇന്ത്യൻ വംശജ ലിസ നന്ദി യു.കെ സാംസ്കാരിക മന്ത്രി
ഇന്ത്യൻ വംശജ ലിസ നന്ദിയെ (44) യു.കെയുടെ സാംസ്കാരിക മന്ത്രിയായി നിയമിച്ചു. 2010 മുതൽ വിഗനിൽ നിന്നുള്ള എം.പിയായ ലിസ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിറുത്തുകയായിരുന്നു. മാദ്ധ്യമ, കായിക വകുപ്പുകളുടെ ചുമതലയും ലഭിച്ചു. യു.കെയിൽ ജനിച്ച് വളർന്ന ലിസയുടെ പിതാവ് ദീപക് നന്ദി കൊൽക്കത്ത സ്വദേശിയും മാതാവ് ബ്രിട്ടീഷുകാരിയുമാണ്. 2010ൽ ലേബർ പാർട്ടിയിൽ ചേർന്ന ലിസ 2012 മുതൽ വിവിധ ഉന്നത പദവികൾ വഹിച്ചു. 2020ൽ ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തിളങ്ങി വനിതകൾ
ബ്രിട്ടനെ പുനർനിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി സ്റ്റാമർ. ഉപപ്രധാനമന്ത്രി (ആഞ്ചല റെയ്നർ), ധനം (റേച്ചൽ റീവ്സ്), ആഭ്യന്തരം (ഈവറ്റ് കൂപ്പർ), നീതി (ഷബാന മഹ്മൂദ്), വിദ്യാഭ്യാസം (ബ്രിജെറ്റ് ഫിലിപ്സൺ), തൊഴിൽ (ലിസ് കെൻഡാൽ), ഗതാഗതം (ലൂയി ഹേയ്) തുടങ്ങി ഉന്നത പദവികളിൽ സ്ത്രീകളെ നിയമിച്ചു. 22 ക്യാബിനറ്റ് അംഗങ്ങളിൽ 11 പേരും സ്ത്രീകളാണ്. ആദ്യമായാണ് യു.കെ മന്ത്രിസഭയിൽ ഇത്രയും സ്ത്രീകൾ ഉൾപ്പെടുന്നത്. ഡേവിഡ് ലാമിയാണ് വിദേശകാര്യ മന്ത്രി. ജോൺ ഹീലിക്കാണ് പ്രതിരോധം. 650 എം.പിമാരിൽ 264 പേർ വനിതകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |