തിരുവനന്തപുരം : ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. ജില്ല കളക്ടർമാർക്കായിരുന്നു ഇതിനുള്ള അധികാരം. പുതിയ തീരുമാനം നേരത്തേ കൈക്കൊണ്ടതാണെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കിയതോടെ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കി. 2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് ഭേദഗതി ചെയ്ത് ജി.ഒ(പി)19/2021 പ്രകാരം അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയത്.
ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി നൽകിയ ഹർജിയിലാണ് സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തത്.
ആരാധനാലയ നിർമ്മാണത്തിന് അനുമതി നൽകുന്നത് ഏതെങ്കിലും വിധത്തിലുള്ള സംഘർഷത്തിന് കാരണമാകുമോയെന്നതിലടക്കം ജില്ല ഭരണകൂടം രഹസ്യവിവരം ശേഖരിച്ചു വിലയിരുത്തിയതിനുശേഷം അനുമതി നൽകണമെന്നായിരുന്നു നിയമം. ജില്ല ഭരണകൂടത്തിനുണ്ടായിരുന്ന ഈ അധികാരം അതേപടി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയതിനെ ചോദ്യംചെയ്താണ് ചാലിശേരി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഹൈകോടതിയെ സമീപിച്ചത്.
രഹസ്യവിവരം ശേഖരിക്കലും നയരൂപവത്കരണവും ഭരണഘടനയിൽ പഞ്ചായത്ത് വിഷയങ്ങൾ വിശദീകരിക്കുന്ന 11ാം ഷെഡ്യൂളിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. കോടതി ഈ ഹർജി തീർപ്പാക്കുകയും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാമെന്ന് ഉത്തരവിൽ വ്യക്തമാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |