SignIn
Kerala Kaumudi Online
Wednesday, 31 July 2024 9.41 PM IST

ഉറുഗ്വേയ്ക്ക് മുന്നിൽ ഉരുകിത്തീർന്ന് ബ്രസീൽ

copa

ബ്രസീലിന്റെ കോപ്പയുടഞ്ഞു

കോപ്പ അമേരിക്ക ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ തോറ്റ് ബ്രസീൽ

പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ 4-2ന് കീഴടക്കിയത് ഉറുഗ്വേ

ന്യൂയോർക്ക് : ബ്രസീൽ ഫുട്ബാൾ ആരാധകരുടെ മോഹത്തിന്റെ ചില്ലുകോപ്പകൾ ഉറുഗ്വേയ്ക്ക് എതിരായ ക്വാർട്ടർ ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീണുടഞ്ഞു. മുൻ ചാമ്പ്യന്മാരായ ബ്രസീലും ഉറുഗ്വേയും തമ്മിലുള്ള കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരം നിശ്ചിത സമയത്ത് ഗോൾ രഹിതമായതിനെത്തുടർന്നാണ് പെനാൽറ്റി വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു ഉറുഗ്വേയുടെ ജയം. ബ്രസീലിന്റെ ആദ്യ കിക്കെടുത്ത എദർ മിലിറ്റാവോയ്ക്കും മൂന്നാം കിക്കെടുത്ത ഡഗ്ളസ് ലൂയിസിനും പിഴച്ചപ്പോൾ ഉറുഗ്വേയുടെ ജിമിനെസ് എടുത്ത നാലാം കിക്ക് ബ്രസീൽ ഗോളി ആലിസൺ തടുത്തെങ്കിലും ഫലമുണ്ടായില്ല.

പരിക്കേറ്റ സൂപ്പർ താരം നെയ്മറിനെക്കൂടാതെ ഈ കോപ്പയ്ക്ക് എത്തിയ ബ്രസീലിന് ക്വാർട്ടറിൽ വിനീഷ്യസ് ജൂനിയറിന്റെ സേവനം കൂടി നഷ്ടമായതാണ് തിരിച്ചടിയായത്. പ്രാഥമികറൗണ്ടിലെ അവസാനരണ്ട് മത്സരങ്ങളിൽ തുടർച്ചയായി മഞ്ഞക്കാർഡ് കണ്ടതാണ് വിനീഷ്യസിന് ക്വാർട്ടറിൽ കളിക്കാൻ വിലക്ക് വരാൻ കാരണം. വിനീഷ്യസിന് പകരം യുവതാരം എൻഡ്രിക്കിനെ കളത്തിലിറക്കിയാണ് ബ്രസീൽ ആദ്യ ഇലവനൊരുക്കിയത്. എന്നാൽ മൂർച്ചകുറഞ്ഞ ബ്രസീലിന്റെ ആക്രമണനിരയ്ക്ക് ഉറുഗ്വേയുടെ പ്രതിരോധത്തെയും ഗോളി സെർജിയോ റോച്ചെറ്റിനെയും കീഴ്പ്പെടുത്താനായില്ല. മറുവശത്ത് ഉറുഗ്വേ തുടക്കംമുതൽ കായികമായ ആധിപത്യമുറപ്പിക്കാൻ ശ്രമിച്ചതോടെ പലപ്പോഴും റഫറിക്ക് കാർഡുകൾ പുറത്തെടുക്കേണ്ടിവന്നു. 41 ഫൗളുകളാണ് മത്സരത്തിൽ ഇരുടീമുകളും ചേർന്ന് നടത്തിയത്. 73-ാം മിനിട്ടിൽ നഹിതാൻ നാൻഡെസ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായാണ് ഉറുഗ്വേ മത്സരം പൂർത്തിയാക്കിയത്. സെന്റർ ബാക്ക് റൊണാൾഡ് അരാഹോ 33-ാം മിനിട്ടിൽ പരിക്കേറ്റ് പുറത്തായതും തരണം ചെയ്താണ് ഉറുഗ്വേ ബ്രസീലിനെ പിടിച്ചുകെട്ടിയത്.

28-ാംമിനിട്ടിൽ ബ്രസീലിന് ഗോളടിക്കാൻ ഒരു സുവർണാവസരം ലഭിച്ചതാണ്.എന്നാൽ ഷൂട്ട് ചെയ്യുന്നതിന് പകരം എൻഡ്രിക്ക് പന്ത് റഫീഞ്ഞ്യയ്ക്ക് പാസ് ചെയ്യാൻ ശ്രമിച്ചതോടെ ഉറുഗ്വേ പ്രതിരോധം ഇരച്ചെത്തി നീക്കം നിർവീര്യമാക്കി. 35-ാം മിനിട്ടിൽ സ്കോർബോർഡ് തുറക്കാൻ ലഭിച്ച അവസരം ഉറുഗ്വേയും കളഞ്ഞു. ബ്രസീൽ ബോക്‌സിലേക്ക് വന്ന ക്രോസ് അനായാസം വലയിലെത്തിക്കാനുള്ള അവസരം ഡാർവിൻ ന്യൂനെസാണ് നഷ്ടപ്പെടുത്തിയത്. പിന്നാലെ പന്തുമായി ഓടിക്കയറിയ റഫീഞ്ഞ്യയ്ക്ക് പക്ഷേ ഉറുഗ്വേ ഗോളിയെ മറികടക്കാനായില്ല. രണ്ടാം പകുതിയിലും റഫീഞ്ഞ്യ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഉറുഗ്വേ പ്രതിരോധത്തിന് മുന്നിൽ വിലപ്പോയില്ല.

ഷൂട്ടൗട്ടിലെ കളി

ഉറുഗ്വേയ്ക്ക് വേണ്ടി ആദ്യ കിക്കെ‌ടുത്ത ഫെഡറിക്കോ വൽവെർദേ പന്ത് വലയിലാക്കി.

ബ്രസീലിനായി ആദ്യ കിക്കെ‌ടുത്ത മിലിറ്റാവോയുടെ ഷോട്ട് ഉറുഗ്വേ ഗോളി തട്ടിക്കളഞ്ഞു

റോഡ്രിഗോ ബെന്റാംകർ ഉറുഗ്വേയുടെയും ആന്ദ്രിയാസ് പെരേരേ ബ്രസീലിന്റെയും രണ്ടാം കിക്കുകൾ ഗോളാക്കി.

ഉറുഗ്വേയ്ക്കായി മൂന്നാം കിക്കെടുത്ത അകാസ്ക്വേറ്റയും ലക്ഷ്യം കണ്ടു. പക്ഷേ ബ്രസീലിന്റെ മൂന്നാം കിക്കെടുത്ത ഡഗ്ളസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പോയതോടെ ഉറുഗ്വേ 3-1ന് മുന്നിൽ.

ജിമിനെസ് എടുത്ത ഉറുഗ്വേയുടെ നാലാം കിക്ക് ബ്രസീൽ ഗോളി ആലിസൺ സേവ് ചെയ്തു. ബ്രസീലിന്റെ അടുത്ത ഷോട്ട് മാർട്ടിനെല്ലി വലയിലാക്കി.

ഉഗാർത്തേ തൊടുത്ത ഉറുഗ്വേയുടെ അഞ്ചാം കിക്ക് ആലിസണെ മറികടന്ന് ബ്രസീൽ വലയിലെത്തിയതോടെ ഉറുഗ്വേ 4-2ന് വിജയിച്ച് സെമിയിലേക്ക്.

3

ഈ കോപ്പയിലെ നാല് ക്വാർട്ടർ ഫൈനലുകളിൽ മൂന്നിലും പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നു.

1

ഈ കോപ്പയിലെ നാലുമത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബ്രസീലിന് ജയിക്കാനായത്. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ കാനറികൾ രണ്ടാം മത്സരത്തിൽ പരാഗ്വേയെ 4-1ന് കീഴടക്കി. മൂന്നാം മത്സരത്തിൽ കൊളംബിയയുമായി 1-1ന് സമനില.

41

ഫൗളുകളാണ് മത്സരത്തിൽ ഇരുടീമുകളും ചേർന്ന് നടത്തിയത്. ഇതിൽ 26 എണ്ണവും ഉറുഗ്വേയുടെ വകയായിരുന്നു.ഈ ടൂർണമെന്റിലെ ഒരു മത്സരത്തിൽ ഒരു ടീം ന‌ടത്തുന്ന ഏറ്റവും കൂടുതൽ ഫൗളുകളാണിത്.

2011ന് ശേഷം ആദ്യമായാണ് ഉറുഗ്വേ കോപ്പയു‌ടെ ക്വാർട്ടറിലെത്തുന്നത്. 2019ലും 2021ലും ക്വാർട്ടർ ഫൈനലിലാണ് ഉറുഗ്വേ തോറ്റത്. 2021ലെ കോപ്പ ഫൈനലിൽ ബ്രസീൽ അർജന്റീനയോട് തോൽക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, COPA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.