ടെൽ അവീവ്: ഗാസയിൽ യുദ്ധം ആരംഭിച്ചിട്ട് ഇന്നലെ ഒമ്പത് മാസം തികഞ്ഞിട്ടും 120ഓളം ബന്ദികളുടെ മോചനം വൈകുന്നതിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ആളിക്കത്തുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് നൂറുകണക്കിന് പേർ ഇന്നലെ ടെൽ അവീവ് അടക്കമുള്ള നഗരങ്ങളിലെ റോഡുകൾ തടഞ്ഞു.
ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ തിരിച്ചെത്തിക്കാൻ വെടിനിറുത്തൽ കരാർ അംഗീകരിക്കണമെന്നും പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നെതന്യാഹുവിന്റെ ജെറുസലേമിലെ വസതിക്ക് ചുറ്റും കനത്ത സുരക്ഷാ വലയം ഏർപ്പെടുത്തി. മന്ത്രിമാരുടെയും മറ്റും വീടുകൾക്ക് പുറത്തും ജനരോഷം അലയടിച്ചു. വരുംദിവസങ്ങളിൽ പ്രതിഷേധം കനക്കുമെന്നാണ് റിപ്പോർട്ട്.
മറുപടി കാത്ത് ഹമാസ്
വെടിനിറുത്തൽ കരാറിൽ ഇസ്രയേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഹമാസ്. വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി മദ്ധ്യസ്ഥ രാജ്യമായ യു.എസ് മുന്നോട്ടുവച്ച നിർദ്ദേശത്തെ ഹമാസ് അനുകൂലിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചർച്ചകൾ ഈ ആഴ്ചയും തുടരും. ഇതിനിടെയിലും ഗാസയിൽ ഇസ്രയേൽ ആക്രമണം ശമനമില്ലാതെ തുടരുകയാണ്. ഇന്നലെ ഗാസയുടെ വിവിധ ഭാഗങ്ങളിലായി 15 പേർ കൊല്ലപ്പെട്ടു. റാഫയിൽ 30 ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആകെ 38,150ലേറെ പേർ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടു.
വിശദീകരണവുമായി ഇസ്രയേൽ
മദ്ധ്യ ഗാസയിലെ നുസൈറത്തിൽ അഭയാർത്ഥികൾ കഴിഞ്ഞ യു.എൻ സ്കൂളിലുണ്ടായ വ്യോമാക്രമണത്തിനിടെ 16 പേർ കൊല്ലപ്പെട്ടതിൽ വിശദീകരണവുമായി ഇസ്രയേൽ. മേഖലയിൽ ഹമാസ് തീവ്രവാദികൾ ഒളിവിലുണ്ടായിരുന്നെന്നും സാധാരണക്കാരെ ബോധപൂർവം ലക്ഷ്യമാക്കിയില്ലെന്നും ഇസ്രയേൽ പറയുന്നു. ഇസ്രയേലിന്റെ വാദത്തെ ഹമാസ് തള്ളി. ആക്രമണത്തിൽ 75 പേർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |