ബാങ്കോക്ക്: സിനിമാ ഫെസ്റ്റിവലുകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടത്താറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു സിനിമ ഫെസ്റ്റിവൽ നടത്തി വാർത്തകളിൽ നിറയുകയാണ് വടക്കു കിഴക്കൻ തായ്‌ലൻഡിലെ നാക്കോൺ റാചസിമ പ്രവിശ്യ. മരിച്ചവർക്ക് വേണ്ടിയാണ് ഇവിടെ സിനിമ ഫെസ്റ്റിവൽ നടത്തിയത്. അതും രാത്രി.!
ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് വിചിത്ര സംഭവം നടന്നതെന്ന് വിദേശ മാദ്ധ്യമങ്ങൾ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 3,000ത്തോളം പേരെ സംസ്കരിച്ച ഒരു സെമിത്തേരിയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. സെമിത്തേരിയിൽ സിനിമ പ്രദർശിപ്പിക്കുക മാത്രമല്ല, മരിച്ചവർക്കായി കസേരകൾ തയ്യാറാക്കി ഒഴിച്ചിടുകയും ചെയ്തു.
ചൈനയിൽ നിന്ന് തായ്ലൻഡിലേക്കെത്തിയവരെയാണ് സെമിത്തേരിയിൽ കൂടുതലും അടക്കിയിട്ടുള്ളത്. ആത്മാക്കളെ സമാധാനപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു സിനിമാ പ്രദർശനമെന്ന് സെമിത്തേരി അധികൃതർ പറയുന്നു. ദിവസവും രാത്രി 7 മുതൽ അർദ്ധ രാത്രി വരെ നടത്തിയ ഓപ്പൺ എയർ ഫിലിം ഷോ കാണാൻ 'ആത്മാക്കളെ" കൂടാതെ വെറും നാല് മനുഷ്യർ മാത്രമാണുണ്ടായത്. ഇവർ ഈ സെമിത്തേരിയിലെ ജീവനക്കാരാണ്.
മരിച്ചവർക്ക് പ്രിയപ്പെട്ട ഭക്ഷണവും മറ്റ് വസ്തുക്കളും അണിനിരത്തി ഒരു പാർട്ടിയും നടത്തി. മരിച്ചവരെ ഓർക്കാനും അവർക്ക് മോഡേൺ എന്റർടെയ്ൻമെന്റ് അനുഭവം നൽകുക എന്ന സങ്കല്പത്തിനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ വിശദീകരിച്ചു.
സംഭവം ആദ്യം ഭയപ്പെടുത്തിയെങ്കിലും വളരെ പോസിറ്റീവായ അനുഭവമാണുണ്ടായതെന്ന് പരിപാടിയുടെ കോൺട്രാക്ടർ വെളിപ്പെടുത്തി. ആഗ്രഹങ്ങൾ പൂർത്തിയാക്കാത്ത ആത്മാക്കൾ മനുഷ്യരുടെ ലോകത്ത് തങ്ങി നിൽക്കുമെന്നാണ് തായ്‌ലൻഡിലെ ചൈനീസ് വംശജരുടെ വിശ്വാസം.
ഇത്തരം ആത്മാക്കൾക്കായി ഇങ്ങനെയുള്ള പരിപാടികളും അവർ സംഘടിപ്പിക്കാറുണ്ട്. പുനർജന്മത്തിലും ഇവർ ശക്തമായി വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ വർഷം തായ്‌ലൻഡിലെ ഒരാൾ ലുക്കീമിയ ബാധിച്ച് മരിച്ച തന്റെ കാമുകിക്കായി വിവാഹം നടത്തിയത് വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |