ടി.പി ചന്ദ്രശേഖരന്റെ വധത്തേക്കാൾ പതിന്മടങ്ങ് ഭീകരമായാണ് ജയകൃഷ്‌ണൻ മാസ്‌റ്ററെ സിപിഎം കൊലപ്പെടുത്തിയതെന്ന് ബിജെപി നേതാവ് എം.ടി രമേശ്. പലവട്ടം ജയകൃഷ്‌ണന് നേരെ അറ്റാക്കുണ്ടായി. എന്തെങ്കിലും സംഭവിക്കുമെന്ന് എല്ലാപ്രവർത്തകർക്കും അറിയാമായിരുന്നെന്നും എം.ടി രമേശ് പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ബിജെപി പ്രവർത്തകരെ വിട്ടുപോകാൻ ജയകൃഷ്‌ണൻ മാസ്‌റ്റർ തയ്യാറായിരുന്നില്ല. ഒളിച്ചോട്ടം ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു ജയകൃഷ്‌ണന്റെ പ്രതികരണമെന്നും എം.ടി രമേശ് ഓർത്തെടുത്തു. എബിസി മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു രമേശിന്റെ വെളിപ്പെടുത്തൽ.
''ഞാൻ യുവമോർച്ചയുടെ സ്‌റ്റേറ്റ് പ്രസിഡന്റായിരുന്ന സമയത്താണ് ജയകൃഷ്‌ണൻ മാഷ് കൊല്ലപ്പെടുന്നത്. വലിയ തിരിച്ചടിയും ഞെട്ടലുമാണ് അദ്ദഹത്തിന്റെ വിയോഗമുണ്ടാക്കിയത്. എനിക്ക് ജയകൃഷ്‌ണനുമായിട്ട് വളരെ വലിയ അടുപ്പമായിരുന്നു. ഒ.കെ വാസു മാഷ് വടകര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന സമയത്ത് ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു ജയകൃഷ്‌ണൻ. ആ സമയത്താണ് പി.ജയരാജൻ വിഷയമുണ്ടായത്.
അന്ന് നമുക്ക് പേടിയുണ്ടായിരുന്നു. തിരിച്ചടി ജയകൃഷ്‌ണന്റെ നേർക്ക് ഉണ്ടാകുമോയെന്ന്. ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ‌്തു. പക്ഷേ അങ്ങനെ ശ്രദ്ധിക്കുന്ന ഒരാളായിരുന്നില്ല ജയകൃഷ്‌ണൻ. രണ്ടുമൂന്ന് സ്ഥലത്ത് അദ്ദേഹത്തിനെതിരെ അറ്റാക്കുണ്ടായി. ചെറിയ വ്യത്യാസത്തിലാണ് അന്നൊക്കെ രക്ഷപ്പെട്ടത്. അതോടെ ഉറപ്പായി ടാർഗറ്റഡ് ആണെന്ന്.
പിന്നാലെ, ജയകൃഷ്‌ണനെ പാലക്കാട്ടേക്ക് മാറ്റാൻ തീരുമാനിച്ചു. അദ്ദേഹം സമ്മതിച്ചില്ല. ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു ജയകൃഷ്‌ണന്റെ പ്രതികരണം. ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നിട്ടും കണ്ണൂർ ജില്ലയിലെ പരിപാടിയിൽ നിന്ന് അയാളെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു.
കൊല്ലപ്പെടുന്നതിന്റെ തലേക്കും തലേ ദിവസം വയനാട്ടിൽ ഒരു പരിപാടി വച്ചിരുന്നെങ്കിലും അയാൾ പോയില്ല. പിറ്റേന്ന് വിളിച്ചപ്പോൾ സർവകക്ഷി യോഗം ഉണ്ടായിരുന്നു എന്നാണ് കാരണമായി പറഞ്ഞത്. സ്കൂളിലേക്ക് പോവുകയാണ് വന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞ് ഇറങ്ങി. കുറച്ചുകഴിഞ്ഞ് കേൾക്കുന്നത് കൊല്ലപ്പെട്ടു എന്നായിരുന്നു.
കണ്ണൂരിലെ പാർട്ടിപ്രവർത്തകരെ വിട്ടിട്ട് പോകാൻ ജയകൃഷ്‌ണൻ തയ്യാറായിരുന്നില്ല. ഏതു പ്രശ്നത്തിനും അയാൾ നേരിട്ടുവരുമായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നതായിരുന്നു. ബോഡി കാണാൻ പറ്റാത്തവിധം ഭീകരമായിരുന്നു. അത്രമാത്രം ക്രൂരമായിരുന്നു. കണ്ണുകൾ ചൂഴ്‌ന്നെടുത്തു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തേക്കാൾ ഭീകരം. ശരീരത്തിൽ ഒരു വിരൽ ഉണ്ടായിരുന്നില്ല. നാക്കിന്റെ പകുതി മുറിച്ചെടുത്തിരുന്നു. ഒരു പ്രധാന സിപിഎം നേതാവിനെതിരെ വിരൽ ചൂണ്ടി സംസാരിച്ചതിന്റെ പ്രതികാരമായിരുന്നു അത്. ബോഡി കണ്ട് കൃഷ്‌ണദാസേട്ടൻ തലചുറ്റി വീണു. അത്രയ‌്ക്കും ഭീകരമായിരുന്നു കാഴ്‌ച''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |