പരിയാരം: 'മാലാഖമാരെ രക്തസാക്ഷികളാക്കരുത്' എന്ന മുദ്രാവാക്യവുമായി പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ നഴ്സുമാർ കേരള ഗവ.നഴ്സസ് യൂണിയന്റെ (കെ.ജി.എൻ.യു) നേതൃത്വത്തിൽ 17 ന് സൂചനാ പണിമുടക്ക് നടത്തും. കേരളത്തിലെ മറ്റ് സർക്കാർ മെഡിക്കൽ കോളജുകളിലൊന്നും ഇല്ലാത്ത വിധത്തിൽ സേവനവേതന വ്യവസ്ഥകളിൽ വലിയ അന്തരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമരവുമായി സംഘടന മുന്നോട്ടുപോകുന്നത്. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾ 5 വർഷം കഴിഞ്ഞിട്ടും ഇനിയും പൂർത്തിയാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ പലരുടെയും നിലനിൽപ്പ് പോലും അനിശ്ചിതത്വത്തിലാണെന്ന് ജീവനക്കാർ പറയുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും സമയബന്ധിതമായി നൽകിയ ശേഷവും നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ശമ്പളത്തിൽ വലിയ തോതിലുള്ള കുറവാണ് നിലനിൽക്കുന്നത്. ഇന്റഗ്രേഷൻ നടപടികൾ നടന്നുകൊണ്ട് ഇരിക്കുമ്പോഴും 2016 ലെ പേസ്‌കെയിൽ അടിസ്ഥാനമാക്കിയാണ് ശമ്പളം കൊടുക്കുന്നത്. മെഡിസെപ്പ്, മെഡിസെപ്പ് അരിയേഴ്സ്, എൻ.പി.എസ്, ഗ്രൂപ്പ് ഇൻഷ്വറൻസ് എന്നിവ ശമ്പളത്തിൽ നിന്ന് പിടിക്കുകയും ചെയ്യുമ്പോൾ ഓരോ ജീവനക്കാർക്കും അവരുടെ ജീവിത ചെലവിന് പോലും ശമ്പളം തികയുന്നില്ല. സൂചനാ പണിമുടക്ക് കൊണ്ട് ആവശ്യങ്ങൾ നേടിയെടുക്കാനായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാൻ കെ.ജി.എൻ.യു നിർബന്ധിതരാവുമെന്ന് ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക് പറഞ്ഞു.
സമരം ചെയ്യുന്നവരുടെ പ്രധാന ആവശ്യങ്ങൾ
സർക്കാർ ഏറ്റെടുത്ത് സ്പാർക്ക് പ്രഖ്യാപിച്ച തീയതി വരെയുള്ള ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചുതരിക
ഗവ. ഏറ്റെടുക്കുമ്പോൾ കിട്ടിക്കൊണ്ടിരുന്ന സാലറി സംരക്ഷിച്ച് തസ്തിക നിർണ്ണയിക്കുക
ഹകരണ മെഡിക്കൽ കോളേജിൽ 16 മുതൽ 28 വർഷം വരെ ജോലി ചെയ്ത ജീവനക്കാർക്ക് ആ വർഷങ്ങളിലെ സർവ്വീസ് പരിഗണിച്ച് ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുക
16 വർഷം മുതൽ 28 വർഷം വരെ പൂർത്തിയാക്കിയ ജീവനക്കാർക്ക് സീനിയോറിറ്റി പരിഗണിച്ച് പ്രൊമോഷൻ നൽകുക
2023 ഫെബ്രുവരിയിൽ മെഡിസെപ്പിൽ അംഗങ്ങളായ ജീവനക്കാരുടെ 2019 മുതലുള്ള മെഡിസെപ്പ് അരിയേഴ്സ് എന്ന പേരിൽ ശമ്പളത്തിൽനിന്നും അനധികൃതമായി തുക പിടിക്കുന്ന നടപടി റദ്ദാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |