അബുദാബി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ. ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണുണ്ടായത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് പിന്തുണയും ദുഃഖവും അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വയനാട് മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണസംഖ്യ 176 ആയി ഉയർന്നിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ തെരച്ചിൽ ശക്തമാക്കുമ്പോൾ മരണനിരക്ക് ഇനിയും ഉയർന്നേക്കാം. ദുരന്തബാധിത പ്രദേശത്തെ കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്. ദുരന്തസ്ഥലത്ത് 400ൽ അധികം വീടുകൾ ഉണ്ടായിരുന്നിടത്ത് 30 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. 225 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിക്കുന്നു. 90 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഏഴായിരത്തിലേറെപ്പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി 12.30 മുതൽ ഉണ്ടായ മൂന്ന് ഉരുൾപൊട്ടലിൽ ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോകുകയായിരുന്നു. പാലം തകർന്നു.മുണ്ടക്കൈ പുഴ വഴിമാറി ഒഴുകി. പാറക്കെട്ടുകൾ, മരങ്ങൾ, വീടുകൾ,വാഹനങ്ങൾ എന്നിവയെല്ലാം കുത്തൊഴുക്കിൽപ്പെട്ടു. ചൂരൽ മലയിൽആയിരുന്നു ആദ്യ ഉരുൾപൊട്ടൽ. പുലർച്ചെ നാലു മണിയോടെ മുണ്ടക്കൈയിലും ഉരുൾപൊട്ടിയെത്തി. വെള്ളരിമല വില്ലേജ് പരിധിയിലെ ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 1200 ഓളം കുടുംബങ്ങളുണ്ടായിരുന്നത്. തേയിലതോട്ടങ്ങളുടെ പാടികളിൽ (ലയം) താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളും പുഴയോരത്തെ ജനങ്ങളുമാണ് ദുരന്തത്തിന് ഇരയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |