കൊച്ചി: കുണ്ടന്നൂർ - തേവര പാലത്തിലെ ശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ മഴ കുറയുന്നതോടെ തുടങ്ങുമെന്ന് ഹൈക്കോടതിയെ സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതിയെത്തുടർന്ന് കരാർ നൽകി. നിർമ്മാണം പൂർത്തിയായി 5 വർഷത്തിനുള്ളിലെ അറ്റകുറ്റപ്പണികൾ കരാറുകാരൻതന്നെ നിർവഹിക്കണമെന്നാണ് വ്യവസ്ഥയെന്നും അറിയിച്ചു.
റോഡ് നന്നാക്കാനുള്ള താത്കാലിക ടാറിംഗും മറ്റുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. മഴയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടത് പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലം ശാസ്ത്രീയമായി ടാർചെയ്യണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ മുൻ ഉപാദ്ധ്യക്ഷൻ ബോബൻ നെടുംപറമ്പിൽ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സത്യവാങ്മൂലം.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമമദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 2022ൽ 12.85കോടി രൂപയുടെ എസ്റ്റിമേറ്റ് നൽകി. 2023 മാർച്ചിൽ അനുമതി ലഭിച്ചു. 12 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ നവംബറിൽ കരാർ നൽകി. ഉപരിതല ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ സ്ഥലപരിശോധനയിൽ നിർമ്മാണത്തിന് കൂടുതൽ ഉറപ്പുള്ള മാർഗം വേണമെന്ന് നിർദ്ദേശിച്ചതിനാൽ പുതിയ പ്രൊപ്പോസൽ നൽകേണ്ടിവന്നു. അതിന് 2024 മേയിലാണ് അനുമതിയായത്. ജൂണിൽ കാലവർഷം തുടങ്ങുമെന്നതിനാൽ ആഗസ്റ്റിൽ നിർമ്മാണം തുടങ്ങാനാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |