മേപ്പാടി: 'സഹപാഠികളും ഉറ്റ കൂട്ടുകാരുമായ ഏഴുപേരെ ഉരുൾപൊട്ടൽ കൊണ്ടുപോയി. ഒരു ബഞ്ചിലിരുന്ന കൂട്ടുകാരില്ലാതെ എങ്ങനെ ഞാൻ സ്‌കൂളിൽ പോകും...." ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട മുണ്ടക്കൈ സ്‌കൂളിലെ നാലാം ക്ലാസുകാരൻ ശബരിനാഥിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
മുണ്ടക്കൈ സ്‌കൂളിലെ 11 കുട്ടികളാണ് ദുരന്തത്തിൽ മരിച്ചത്. ശബരിനാഥ് പഠിക്കുന്ന നാലാം ക്ലാസിൽ നിന്ന് മാത്രം ഏഴ് കുട്ടികൾ. ഇജാസ്, സന, ആശീന, ഹസിൻ, റിൻഷ, റിത, സയാൻ. ക്ലാസിലെ ഏക ആൺതരിയാണ് ശബരിനാഥ്. അഫ്രീന, അശ്വതി, കദീജ, മഹീജ എന്നീ കുട്ടികൾ മാത്രമാണ് ക്ലാസിൽ അവശേഷിക്കുന്നത്.
പ്രീപ്രൈമറിയിലെ ഒരു കുട്ടിയും രണ്ടാം ക്ലാസിലെ രണ്ടുപേരും മൂന്നിലെ ഒരു കുട്ടിയും മരിച്ചു. അഞ്ച് കുട്ടികളും അവരുടെ കുടുംബവും ഉരുൾപൊട്ടുന്നതിന് തൊട്ട് മുമ്പ് മുണ്ടക്കൈയിൽ നിന്ന് മാറിയതിനാലാണ് രക്ഷപ്പെട്ടത്. പ്രീകെജി മുതൽ നാലാം ക്ലാസുവരെയായി 55 കുട്ടികളാണ് മുണ്ടക്കൈ സ്‌കൂളിലുണ്ടായിരുന്നത്.
മുണ്ടക്കൈയിൽ നേരത്തെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പലരും ഇവിടം മാറിപോവുകയും മറ്റ് സ്‌കൂളുകളിൽ ചേർക്കുകയും ചെയ്തിരുന്നു. ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വരെയുണ്ടായിരുന്ന സ്‌കൂളായിരുന്നു മുണ്ടക്കൈയിലേത്. സ്‌കൂൾമുറ്റത്ത് ചിരിച്ചുകളിച്ച് നടന്ന 11 കുരുന്നുകളുടെ ശബ്ദം ഇനിയില്ലല്ലോ എന്ന് ഉൾകൊള്ളാൻ അദ്ധ്യാപകർക്കും കഴിയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |